കണ്ടശ്ശാംകടവില്‍ ഒമ്പതുവയസ്സുകാരി ആന്‍സിയ മരിച്ച സംഭവത്തില്‍ വീട്ടുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. ഭക്ഷണത്തില്‍നിന്നുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു കുട്ടി മരിക്കുകയും നൂറോളം പേര്‍ ആശുപത്രിയിലാവുകയും ചെയ്തിട്ട് 11 ദിവസം പിന്നിട്ടു. എന്നാല്‍ അത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലൈസന്‍സില്ലാത്ത കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് അത് അടപ്പിച്ചപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ഏപ്രില്‍ 24-ന് ഒരു ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആന്‍സിയ അടക്കമുള്ളവര്‍ക്ക് പിറ്റേന്ന് രാവിലെയാണ് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്. 25-ന് ആന്‍സിയ മരിച്ചു. ചിലര്‍ കുറേദിവസം ആശുപത്രിയില്‍ കിടന്നു.
സംഭവം നടന്ന് ഏറെനേരം കഴിഞ്ഞ് ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരക്കി ചെല്ലുമ്പോള്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. സാമ്പിള്‍ കിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതാണ് കേസെടുക്കാത്തതിന് മറ്റൊരു കാരണമായി പറയുന്നത്.