ദുരഭിമാനക്കൊല, ഭർത്താവിന്റെ മരണത്തിന് പിന്നാലെ യുവതി ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാനക്കൊലക്ക് ഇരയായ യുവാവിന്റെ ഭാര്യയും മരിച്ചു. പള്ളിക്കരണൈ സ്വദേശി പ്രവീണിന്റെ ഭാര്യ ശർമിള (19) ആണ് മരിച്ചത്. ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചെന്നൈ രാജീവ്‌ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 24നാണ് പ്രവീൺ മരിച്ചത്. പ്രവീണിന്റെ മരണത്തിന് ശേഷം ഏറെ നാൾ ശർമിള ആശുപത്രിയിൽ ആയിരുന്നു. ശർമിളയുടെ സഹോദരൻ അടക്കം 5 പേരാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

ഫെബ്രുവരി 24-നാണ് ദളിത് യുവാവായ പ്രവീണിനെ ശര്‍മിളയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നത്. ശര്‍മിളയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും ശര്‍മിളയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ ശര്‍മിള ഏറെ ദുഃഖിതയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പ്രവീണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം യുവതി ഏറെ അസ്വസ്ഥയായി. ഇതിനുപിന്നാലെയാണ് കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

‘പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട’ എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. കേസിലെ മുഖ്യപ്രതിയായ തന്റെ സഹോദരനെ മാതാപിതാക്കള്‍ ജാമ്യത്തിലിറക്കാന്‍ തയ്യാറായതും യുവതിയെ വിഷമിപ്പിച്ചു. ഏപ്രില്‍ 12-നാണ് സഹോദരന്‍ ദിനേശ് പ്രവീണ്‍ കൊലക്കേസില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതിനുപിന്നാലെ ഏപ്രില്‍ 14-നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാശ്രമം.