സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല, അറസ്റ്റിലാകുമെന്ന് സൂചന

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യ ഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതിയുടേതാണ് നടപടി. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹ​മുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമാകും നടപടിയെന്നാണ് സൂചന. മുൻ കൂർ ജാമ്യാപേക്ഷ തള്ളിയ സ്ഥിതിക്ക് സത്യഭാമ മേൽ കോടതിയെ സമീപിച്ചേക്കും.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.