കാട്ടുപോത്തിനെയൊക്കെ ക്ഷമ പഠിപ്പിച്ചു സര്‍വ്വംസഹയായ ഭാര്യ ആകാനൊന്നും നില്‍ക്കേണ്ടന്നെ, അനുജ ജോസഫ് പറയുന്നു

ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടലിലാണ് മലയാളികള്‍. സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ അതിക്രമങ്ങള്‍ കാരണമാണ് വിസ്മയയ്ക്ക് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം.

ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ്, മോളെ ഞങ്ങള് കെട്ടിച്ചു വിട്ടപ്പോള്‍ ഇത്രയൊക്കെയാട്ടോ കൊടുത്തതെന്നു വീമ്പു പറഞ്ഞു നടക്കുന്ന നിരവധി മാതാപിതാക്കന്മാരുണ്ട്(ഈ സ്ത്രീധന കമ്പോളത്തില്‍ വീമ്പു പറയാന്‍ പോയിട്ടു, പെങ്കൊച്ചിനെ കെട്ടിച്ചു വിടാന്‍ കഷ്ടപ്പെടുന്നവരുമുണ്ട്), കൂട്ടത്തില്‍ കെട്ടിച്ചു വിട്ട പയ്യന്റെ ഉദ്യോഗം, സാമ്പത്തിക സ്ഥിതി ഇതൊക്കെ അളന്നു തിട്ടപ്പെടുത്തി മകളെ പറഞ്ഞു വിടുമ്പോള്‍ മേല്‍പ്പറഞ്ഞ കൂട്ടര്‍ മറന്നു പോകുന്ന ഒന്നുണ്ട്, സ്‌നേഹിക്കാന്‍ കഴിയുന്ന മനസ്സു അവനുണ്ടോന്നു തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന വസ്തുത, ബോധപൂര്‍വം അതങ്ങു മറക്കും.

അതിപ്പോ ചെറുക്കന്‍ വല്യ ഉദ്യോഗസ്ഥനല്ലേ, കാണാനും സുമുഖന്‍, സ്വഭാവം (സല്‍ /ദുര്‍ ), ആലോചിക്കാനുണ്ടോ സല്‍സ്വാഭാവി തന്നെ,ഉദ്യോഗം ഉണ്ടെങ്കില്‍ പിന്നൊന്നും നോക്കാനില്ലെന്നേ, അവര്‍ അങ്ങു ജീവിച്ചോളും, അല്ല പിന്നെ, ഒട്ടു മിക്ക മാതാപിതാക്കന്മാരുടെയും കാഴ്ചപ്പാടാണ്. ചുറ്റിലും സ്ത്രീധന സംബന്ധിയായ ക്രൂരതകള്‍ നടക്കുന്നത് അറിഞ്ഞിരുന്നാല്‍ കൂടിയും gold, propetry, car, cash ഇതൊക്കെ ഇനിയും ഇവിടെയൊക്കെ അലഞ്ഞു നടക്കും. കൊല്ലത്തു മരണപ്പെട്ട വിസ്മയ, ഉത്ര ഇവരുടെയൊക്കെ ജീവന്‍ ഇല്ലാണ്ടാക്കിയതും ഈ സ്ത്രീധനമെന്ന മാമൂല്‍!

കെട്ടിച്ചു വിട്ട മകള്‍ വീട്ടിലേക്കു തിരിച്ചു വന്നാല്‍ നേരിടേണ്ടി വരുന്ന സമൂഹത്തിന്റെ ചോദ്യങ്ങള്‍ ഭയപ്പെട്ടു, പെണ്മക്കളോട് adjust ചെയ്യാന്‍ പറയുന്ന എത്രയോ ുമൃലിെേ,തല്ലെത്ര കൊണ്ടിരുന്നാലും തലയ്ക്കു വെളിവില്ലാത്ത spycho നെയൊക്കെ സഹിച്ചോളണം എന്നു പറയുന്ന മാതാപിതാക്കന്മാര്‍ തന്നെയാണ് ഒരു പരിധി വരെ പ്രതികള്‍, മക്കളെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പഠിപ്പിക്കണം, തല്ലാനും കൊല്ലാനുമൊക്കെ നില്‍ക്കുന്നവനോട് പോയി പണി നോക്കെടാ, നിനക്കു വേണ്ടി സഹിച്ചു സഹിച്ചു സഹനത്തിന്റെ award മേടിക്കാന്‍ മനസ്സില്ലെന്നു പറഞ്ഞു ഇറങ്ങി വരാന്‍ കഴിയുന്ന ഒരു തലമുറ വരട്ടെ,(കാട്ടുപോത്തിനെയൊക്കെ ക്ഷമ പഠിപ്പിച്ചു സര്‍വ്വംസഹയായ ഭാര്യ ആകാനൊന്നും നില്‍ക്കേണ്ടന്നെ, പോത്തൊട്ടു നന്നാവത്തുമില്ല, അവനവന്റെ ജീവിതം കളഞ്ഞാല്‍ നഷ്ടം ആര്‍ക്കാണെന്നു ചിന്തിക്കുക ) അതോടൊപ്പം മകളുടെ ജീവനോളം വലുതല്ലല്ലോ നാട്ടുകാരുടെയും കുടുംബക്കാരുടെയും പരിവേദങ്ങള്‍ എന്നു ചിന്തിച്ചാല്‍, മോളേ adjust ചെയ്യൂ, തല്ലു മേടിച്ചായാലും സാരമില്ലെന്ന ഉപദേശം ഒരു അപ്പനും അമ്മയും പെണ്മക്കള്‍ക്ക് നല്‍കില്ല.

വാര്‍ത്തകളില്‍ നിറയുന്ന സ്ത്രീധന മരണത്തെ ചൊല്ലി വേദനിക്കും, തൊട്ടപ്പുറത്തു കെട്ടിച്ചു വിട്ട പെങ്കൊച്ചു വീട്ടില്‍ വന്നു നിന്നാല്‍, എന്നാലും എന്തായിരിക്കും കാരണമെന്ന് ചികഞ്ഞു തല പുകയ്ക്കുന്നവരാണെറേയും, കാള പെറ്റെന്നും കേട്ടു കയറു എടുക്കാനോടുന്ന നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചു ഇനി ദയവു ചെയ്താരും വെളിവില്ലാത്ത കാട്ടുജന്മങ്ങളോടൊപ്പം adjust ചെയ്തു ജീവിക്കാന്‍ പെണ്മക്കളെ നിര്‍ബന്ധിക്കരുത്.സ്‌നേഹിക്കാനും അവളെ പോറ്റാനും മടിയില്ലാത്ത നല്ല ആണ്‍പിള്ളേര്‍ക്ക് മക്കളെ കെട്ടിച്ചു അയക്കാന്‍ ഇനിയും മടിക്കേണ്ട. അങ്ങനെ അല്ലെങ്കില്‍ വിസ്മയ മാത്രമാകില്ല ഇനിയങ്ങോടു.