അവര്‍ രാജി വെച്ചത് കൊണ്ട് ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്, ആസിഫ് അലി പറയുന്നു

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയില്‍ നിന്നും മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍, ശ്വാത മേനോന്‍ എന്നിവര്‍ രാജി വെക്കാന്‍ പാടില്ലായിരുന്നു വെന്ന് നടന്‍ ആസിഫ് അലി. പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഐ.സിയില്‍ നിന്ന് തന്നെ പോരാടണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആസിഫ് അലി ഇത്തരത്തില്‍ പ്രതികരിച്ചത്.

ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ, അമ്മയില്‍ എന്തെങ്കിലും മാറ്റത്തിനുള്ള ഓപ്ഷനുണ്ടെങ്കില്‍ അതിന് തീര്‍ച്ചയായും പ്രേരിപ്പിക്കും. മുന്‍പ് ഇങ്ങനെ ഒരു സംഭവം അഭിമുഖികരിക്കാത്തതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ട കേസ് ഭയങ്കര ഷോക്കിംഗായിരുന്നു. പലപ്പോഴും കേള്‍ക്കാറുണ്ടങ്കിലും നമുക്ക് അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല. അന്ന് മുതലിങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നടക്കുന്നത്.

ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നത് പുതിയ തീരുമാനമായിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി വരുന്നേയുള്ളൂ. എടുത്തു രാജി വെക്കുന്നതിന് മുമ്പ് ഇന്റേണല്‍ കമ്മിറ്റിയില്‍ തന്നെ നിന്ന് ഫൈറ്റ് ചെയ്യാന്‍ തയാറാകണമായിരുന്നു. അവര്‍ രാജി വെച്ചത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി ഫൈറ്റ് ചെയ്യണമായിരുന്നു. അല്ലാതെ രാജിവെച്ച് പോകരുതായിരുന്നു.