അശ്രദ്ധയില്‍ പൊലിഞ്ഞത് ഒരു ജീവന്‍ , 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

മാതാപിതാക്കളുടെ അശ്രദ്ധമൂലം നഷ്ടമായത് ഒരു കുഞ്ഞ് ജീവനാണ്. കുമരകത്താണ് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. പാടശേഖരത്തിലെ തുരുത്തില്‍ താമസിക്കുന്ന ഇത്തിത്തറ പ്രഭാഷ്-സവിത ദമ്പതികളുടെ മകളാണ് വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രതീക്ഷ ജനിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ പ്രഭാഷും കര്‍ഷക തൊഴിലാളിയായ സവിതയും വീട്ടില്‍ ഉണ്ടായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരുന്ന വള്ളം മഴക്കാര്‍ കണ്ടതിനെ തുടര്‍ന്ന് മുടിവെയ്ക്കുകയായിരുന്നു ഇവര്‍. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു.

വീട്ടില്‍ അയലത്തെ കുട്ടിയുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതീക്ഷ. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വക്കത്തെ രണ്ടു വീടുകളിലും തിരക്കിയെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കൊയ്ത്തിനുശേഷം വെള്ളം കയറ്റിക്കൊണ്ടിരിക്കുന്ന പാടത്തു ജലനിരപ്പു തീരെ കുറവായിരുന്നു. തെരച്ചിലില്‍ വൈകിട്ട് 5.30 നു വീടിനു മുന്‍വശത്തുള്ള പാടത്തെ വെള്ളത്തില്‍ നിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കുമരകം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.