യുവതിയുമായുള്ള ബിനോയ് കോടിയേരിയുടെ ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ശബ്ദരേഖ പുറത്ത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി നടത്തിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖാന്തരം നോട്ടീസ് അയച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ബിനോയ് ജനുവരി 10ന് അവരുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നഷ്ടപരിഹാരത്തുകയായ അഞ്ചു കോടി നല്‍കാനാവില്ലെന്നും ബിനോയ് പറയുന്നുണ്ട്. എങ്കില്‍ കഴിയുന്നത് തരികയെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

‘മകന്റെ ജീവിതത്തിന് വേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍ സാധിക്കും അത്ര നല്‍കൂ’ എന്നാണ് യുവതി പറയുന്നത്. അതേസമയം, കുട്ടിയുടെ പിതൃത്വം ബിനോയ് സംഭാഷണത്തില്‍ നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമായകാര്യമാണ്.

പണം തരാമെന്നും എന്നാല്‍ അതിനായി ചില വ്യവസ്ഥകളും സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. ‘പണം തരണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നീ ചെയ്യണം, പേരിനൊപ്പം എന്റെ പേര് ചേര്‍ക്കുന്നത് നിര്‍ത്തണമെന്നും ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്ബിളുകള്‍ നല്‍കിയിരുന്നില്ല. ഡിഎന്‍എ പരിശോധനയില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണിതെന്നും അതിനായാണ് ഹര്‍ജി നീട്ടിവച്ചതെന്നും യുവതിയുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. മുന്‍കൂര്‍ ജാമ്യം നല്‍കിയപ്പോള്‍ വച്ച വ്യവസ്ഥകളില്‍ പോലീസ് ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുന്ന തിങ്കളാഴ്ച കൂടി രക്തസാമ്ബിള്‍ നല്‍കിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ശബ്ദ രേഖയുടെ പൂര്‍ണരൂപം,

ബിനോയ്: ശരി, ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകന്‍ വഴിയോ അതോ മറ്റാരെങ്കിലുമോ?

പരാതിക്കാരി: എന്റെ അഭിഭാഷകന്‍ വഴി

ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നല്‍കും?

പരാതിക്കാരി: നിങ്ങള്‍ എനിക്ക് അഞ്ചുകോടി തരില്ലെങ്കില്‍ നിങ്ങളുടെ മകനു ജീവിക്കാന്‍ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.

ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകള്‍ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?

പരാതിക്കാരി: ഞാനെന്തുചെയ്യണം?

ബിനോയ്: എന്തുചെയ്യണമെന്ന് ഞാന്‍ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.

പരാതിക്കാരി: ഓക്കേ.

ബിനോയ്: ഓക്കേ

പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോള്‍ ശരിയാക്കും (മറ്റൊരു ഫോണ്‍ റിങ് ചെയ്യുന്നു). പരാതിക്കാരി ഉച്ചത്തില്‍: നിങ്ങള്‍ എന്താ പറയുന്നത്. കേള്‍ക്കുന്നില്ല. (ഇതിനിടെ ഫോണ്‍ കട്ടാവുന്നു)