വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങവെ മുന്‍ കാമുകന്‍ വഴി തടഞ്ഞു, താലിമാല വരന് നല്‍കിയ ശേഷം വധു കാമുകനൊപ്പം പോയി

തൃശൂര്‍: നവവധുവിനെ തട്ടിക്കൊണ്ട് പോകുന്നതും കടത്തിക്കൊണ്ട് പോകുന്നതും ഒക്കെ പല സിനിമകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരം ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തൃശൂര്‍ ചെറുതുരുത്തി നിവാസികള്‍. വിവാഹ ശേഷം ഭര്‍ത്താവിന്റെ കൂടെ വീട്ടിലേക്ക് തിരിച്ച വധുവിനെ സിനിമ സ്റ്റൈലില്‍ കാര്‍ തടഞ്ഞാണ് കാമുകന്‍ കൂട്ടിക്കൊണ്ട് പോയത്. യാതൊരു കൂസലുമില്ലാതെ കാമുകന്റെ ഒപ്പം യുവതി ഇറങ്ങി പോവുക ആയിരുന്നു. അയല്‍ക്കാരനായ യൂബര്‍ ഡ്രൈവറുമായി പെണ്‍കുട്ടി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും വേറെ ഒരു വിവാഹം നിശ്ചയിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സിനിമയെ വെല്ലുന്ന സംഭവം ഉണ്ടായത്.കടുകശ്ശേരിയില്‍ ഉള്ള വധു വീട്ടുകാരുടെ നിര്‍ദേശ പ്രകാരമാണ് ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവുമായുള്ള വിവാഹം നടത്തിയത്. വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന മായ സ്ഥലത്ത് വെച്ച് കാമുകനും സംഘവും വധുവും വരനും സഞ്ചരിച്ച കാര്‍ തടഞ്ഞു. തുടര്‍ന്ന് താലിമാല ഭര്‍ത്താവിന് ഊരി കൊടുത്ത ശേഷം വധു കാമുകനൊപ്പം പോയി.

ഇതിന് പിന്നാലെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഭര്‍ത്താവിന്റെ പരാതി പ്രകാരം ചെറുതുരുത്തി പോലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. വരന്റെ വീട്ടുകാര്‍ക്ക് കല്യാണ ചെലവിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നല്‍കിയ ശേഷമാണ് പൊലീസ് കേസ് പിന്‍വലിച്ചത്.