കര്‍ഷകന്റെ ആത്മഹത്യ; നവോദയ സംഘത്തിനെതിരെ കേസെടുക്കണമെന്ന് സഹോദരന്‍

നിരണത്തെ കര്‍ഷകന്‍ രജീവിന്റെ ആത്മഹത്യയില്‍ നവോദയ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. നവോദയ സംഘത്തിനെതിരെ കുടുംബം നേരിട്ടെത്തി പരാതി നല്‍കി. തിരുവല്ല ഡിവൈഎസ്പിക്കാണ് കുടുംബം പരാതി നല്‍കിയത്.രജീവിന്റെ മരണത്തിന് പിന്നലെയാണ് മരണത്തില്‍ നവോദയ സംഘത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.തന്റെ സഹോദരനെ നവോദയ സ്വയം സഹായസംഘം പലിശയ്ക്കായി സമ്മര്‍ദത്തിലാക്കിയിരുന്നു എന്ന് സഹോദരന്‍ പ്രസാദ് ആരോപിക്കുന്നു.

സാവകാശം പോലും നല്‍കാതെ തുടര്‍ച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തിയതിനാലാണ് നിരണത്ത് കര്‍ഷകനായ രജീവിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് സഹോദരന്‍ പ്രസാദ്  പറഞ്ഞു. രജീവ് പണം അടച്ചില്ലെങ്കില്‍ സംഘത്തില്‍ താന്‍ അടയ്ക്കുന്ന തുകയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സെക്രട്ടറി പറഞ്ഞതായും പ്രസാദ് പറയുന്നു.

രാജീവ് മരിച്ചതോടെ പണം തങ്ങള്‍ക്ക് കിട്ടാനില്ല എന്നും രജീവിനാണ് സംഘം പണം കൊടുക്കാനുള്ളത് എന്ന് നവോദയ സംഘത്തിന്റെ സെക്രട്ടറി പറഞ്ഞ് നടക്കുന്നതായും കുടുംബം പറയുന്നു. രജീവ് മരിക്കുന്ന ദിവസം നവോദയ സംഘം മീറ്റിങ്ങില്‍ പണം അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് സെക്രട്ടറി തന്നെ പലതവണ വിളിച്ചിരുന്നു. ഇതു പോലെ തന്നെ തന്റെ സഹോദരനെ വിളിച്ചും സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാവും എന്ന് പ്രസാദ് പറയുന്നു. കൊയ്യാനുള്ള നെല്ല് വിറ്റ് പണം ആക്കുന്നത് വരെ സാവകാശം നല്‍കിയിരുന്നു എങ്കില്‍ തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നു എന്നും പ്രസാദ് പറയുന്നു.