മുസ്ലീം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച്‌ വിദ്വേഷ പ്രചാരണം, ‘ബുള്ളി ബായ്’ ആപ്പിന് പിന്നിലെ ഒരാള്‍ പിടിയില്‍

ബെംഗളൂരു : മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബുള്ളി ബായ് എന്ന ആപ്പ് വഴി മുസ്ലീം സ്ത്രീകളെ വില്പനയ്ക്ക് വച്ച്‌ ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിലാണ് അറസ്റ്റ്. ബെംഗളൂരു സ്വദേശിയായ 21കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്‍്റെ പിടിയിലായത്.

വിദ്യാര്‍ത്ഥിയുടെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് വിവരം മഹാരാഷ്ട്ര മന്ത്രി സത്‌രേജ് പാട്ടില്‍ തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു. ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് വിദ്വേഷ പ്രചാരണം നടത്തിവന്നത്. ‘സുള്ളി ഡീല്‍സ്’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഇതുപോലെ ആപ്പ് പുറത്തുവന്നിരുന്നു.

ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്‍്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.