ആലപ്പുഴ : കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ , ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്ന് അന്വേഷണസംഘം. മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണോ അപകടം ഉണ്ടായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇൻഹെയിലറുകൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മറ്റൊരു സാധ്യത മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനാണ്. ഈ രണ്ട് സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതേസമയം ഷോർട്ട് സർക്യൂട്ടല്ല അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം പരിശോധിച്ച ഫോറൻസിക് സംഘം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. കണ്ടിയൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണപ്രകാശ് ആണ് കാർ പൊട്ടിത്തെറിച്ച് മരിച്ചത്
ഞായറാഴ്‌ച രാത്രി 12.45ഓടെ ആയിരുന്നു അപകടം. കാറിൽ നിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് തീയണച്ചത്. അപ്പോഴേക്കും കൃഷ്‌ണപ്രകാശ് മരിച്ചിരുന്നു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. തീ പടർന്നതിന് പിന്നാലെ പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാത്ത വിധം യുവാവ് അകത്ത് കുടുങ്ങുകയായിരുന്നു.