മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം; 500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 500 ഓളം  ബിജെപി പ്രവർത്തകർക്കെതിരെ  പൊലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് (Arrest) ചെയ്തെന്നും പൊലീസ് അറിയിച്ചു.

സത്യേഷ് ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി  കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന  മുദ്രാവാക്യം വിളിയുയർന്നത്. ഇതിൻ്റെ  ദൃശ്യങ്ങൾ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫെയ്സ് ബുക്ക് പേജിലൂടെ പങ്കിട്ടിരുന്നു. തുടർന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസിൽ ഇതുമായി ബസപ്പെട്ട വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.