ദേശീയ പാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്

തൃശൂര്‍. ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാറിലെത്തിയ അഞ്ച് പേര്‍ക്കെതിരെയും സഹായത്തിനായി വന്ന മൂന്ന് പേര്‍ക്കെതിരെയുമാണ് കേസ്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയെന്നാണ് വിവരം. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന തരത്തിലാണ് അക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടായിരുന്നു അക്രമം നടന്നത്.

സെന്റ് തോമസ് പള്ളിക്ക് സമീപമായിരുന്നു സംഭവം നടന്നത്. അക്രമികള്‍ കരിങ്കല്ലുകൊണ്ട് കാറിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. തൃപ്രയാര്‍ സ്വദേശികളുടെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാര്‍ ഉരഞ്ഞതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് തിരിച്ചടിയായി അസിം സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

അക്രമണത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെയ്ക്കുകയായിരുന്നു. പോലീസ് എത്തും മുമ്പ് തന്നെ ഇരുവിഭാഗങ്ങളും സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.