ഡെല്‍റ്റാ വകഭേദമാണ് കേരളത്തില്‍ ടിപിആര്‍ ഉയരാന്‍ കാരണമെന്ന് മുഖ്യമന്ത്രി

ഡെല്‍റ്റാ വകഭേദമാണ് കേരളത്തില്‍ ടിപിആര്‍ ഉയരാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇരുപത്തിയെട്ട് പേരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നു.

കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗര്‍ഭിണികള്‍ വാക്സിനേഷനില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരും വാക്സിനേഷന്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 132 മരണം റിപ്പോര്‍ട്ട് ചെയ്തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടിപിആര്‍. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്.