കോൺഗ്രസിന് വീണ്ടും കടുത്ത തിരിച്ചടി ; മുൻ ദേശീയ വക്താവ് സിആർ കേശവൻ ബിജെപിയിലേക്ക്

ചെന്നൈ : സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായിരുന്ന സി.ആർ കേശവൻ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി വികെ സിംഗിൽ നിന്നാണ് ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം അംഗത്വംസ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം രാജിവെച്ചത്. ദേശീയതയെ ചോദ്യം ചെയ്യുന്ന കോൺഗ്രസിന്റെ നയങ്ങളോടുള്ള വിയോജിപ്പാണ് തന്റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൊറോണ കാലത്ത് ലോകത്തിന് ആത്മവിശ്വാസം നൽകിയ നേതാവാണ് നരേന്ദ്രമോദിയെയെന്ന് സി കെ.കേശവൻ പ്രതികരിച്ചു. ദ്രൗപദി മുർമുവിന്റെ നാമനിർദ്ദേശത്തെ എതിർക്കുകയും സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുകയും ചെയ്ത രണ്ട് വിഷയങ്ങളും രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ്, പ്രസാർ ഭാരതി ബോർഡ് അംഗം, ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ കൗൺസിൽ അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.