സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ ഇടുക്കി സ്വദേശികളും രണ്ട് പേര്‍ കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നു രോ​ഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ പോയവരാണ് ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോ​ഗികളുടെ ഫലം നെ​ഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെ​ഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിള്ളത് 1,65,934 പേ‍രാണ്. 1,65,297 പേ‍ർ വീടുകളിലും 643 പേ‍ർ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെ​ഗറ്റീവ് റിസൽട്ടാണ്.

ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികൾ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യന്ത്രി വ്യക്തനമാക്കി. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു ഇവിടെ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്സുമാ‍ർക്ക് വ്യക്തി​ഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വിദേശത്തു കൊവിഡ് അല്ലാത്ത കാരണം കൊണ്ട് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങൾ നീക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.