ദയവായി മനുഷ്യരെ ഡിവോഴ്‌സിന് അനുവദിക്കൂ, നൊന്ത് പോകുന്നത് ഇങ്ങനെ കുറേ കുഞ്ഞുങ്ങളാണ്, കുറിപ്പ്

പലപ്പോഴും കുടുംബങ്ങളിലെ വഴക്കുകള്‍ ബാധിക്കുന്നത് ആ വീടുകളിലെ കുട്ടികളെയാണ്. അവരെ മാനസികമായും ശാരീരികമായും വീട്ടിനുള്ള പ്രശ്‌നങ്ങള്‍ തളര്‍ത്തി കളയും. പലരും ജീവന്‍ വരെ ഒടുക്കും. ഇത്തരത്തില്‍ കുടുംബ വഴക്കിന്റെ പേരില്‍ മനംനൊന്ത് പന്ത്രണ്ടുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ദീപ സെയ്‌റ എന്ന അധ്യാപിക. ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.

ദീപ സെയ്‌റയുടെ കുറിപ്പ്, ദയവായി മനുഷ്യരെ ഡിവോഴ്‌സ് ചെയ്യാന്‍ അനുവദിക്കൂ… ഇതാരാണെന്ന് അറിയാമോ…? ആരും അധികം ചര്‍ച്ച ചെയ്യാതെ വിട്ടു കളഞ്ഞ ഒരു ആത്മഹത്യ. കുടുംബവഴക്കില്‍ മനംനൊന്ത് പന്ത്രണ്ടുകാരനായ ഈ കുഞ്ഞ് പെട്രോളൊഴിച്ചു ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത നിസ്സാരമായി കാണാന്‍ മാത്രം നമ്മള്‍ വളര്‍ന്നു കഴിഞ്ഞു
പന്ത്രണ്ട് വയസ്സേ ഉള്ളു അവനു.. വലിയ ആനക്കമ്പക്കാരനായിരുന്നുത്രെ… പഠിക്കാനും മിടുക്കനായിരുന്നു…മരിച്ചു കളഞ്ഞേക്കാമെന്ന് തോന്നിയത് എന്തിനാകും? അച്ഛനും അമ്മയും തമ്മില്‍ സ്ഥിരമായി കണ്മുന്നില്‍ വെച്ചു നടത്തുന്ന വാക്കെറ്റവും കൈയ്യേറ്റവും അവനു അത്ര സഹികെട്ടിരുന്നു…വിഷുവിന്റെ ദിവസം അമ്മവീട്ടിലേക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ വഴക്ക് കൂടിയായപ്പോ അവനു മതിയായി… അവരുടെ മുന്നില്‍ വച്ചു തന്നെ പെട്രോളോഴിച്ചു സ്വയം തീ കൊളുത്തി??

രണ്ടു വീട്ടില്‍ നിന്ന്, രണ്ടു സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു സ്വഭാവമുള്ള പെണ്ണും ആണും പൊരുത്തപ്പെടാതിരിക്കുന്നത് അത്ഭുതമല്ല… പൊരുത്തപ്പെട്ടു പോകുന്നവരാണ് സത്യത്തില്‍ അത്ഭുതങ്ങള്‍ ചേര്‍ന്ന് പോകില്ലെന്ന് തോന്നിയാല്‍ ഒന്ന് പിരിയാന്‍ സമ്മതിക്കാത്ത സമൂഹമാണ് നമ്മുടെ..ചോദ്യങ്ങള്‍ കൂടുതല്‍ സ്ത്രീക്ക് തന്നെ…ഇനിയാര് കെട്ടും എന്നത് തൊട്ട് കൊച്ചിനെ എങ്ങനെ ഒറ്റയ്ക്ക് വളര്‍ത്തും എന്ന് വരെ മേടിച്ച സ്ത്രീധനം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു മകനെ വിവാഹമോചനത്തിന് സമ്മതിക്കാത്ത അമ്മയെ എനിക്കറിയാം…! മോചനം നേടാന്‍ ആഗ്രഹിക്കുന്ന പെണ്ണിന്റെ കൂട്ടുകാരികളെ വിളിച്ചുവരുത്തി അവരെക്കൊണ്ട് മകളുടെ മനസ്സ് മാറ്റിക്കാന്‍ കഷ്ടപ്പെടുന്ന അച്ഛനെയും അറിയാം. ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ പിരിക്കരുത് എന്നും പറഞ്ഞ് അങ്ങനെ കുറെ ടീമുകള്‍ വിവാഹം എളുപ്പവും വിവാഹമോചനം ബുദ്ധിമുട്ടുമാകുമ്പോള്‍ അതിനിടയില്‍ കിടന്നു നൊന്തു പോകുന്നത് ഇങ്ങനെ കുറെ കുഞ്ഞുങ്ങളാണ്… മോചനം നേടുക എന്നത് സ്വഭാവികമാവേണ്ട സമയം എന്നേ കഴിഞ്ഞു.

രണ്ടാം വിവാഹത്തില്‍ എരിതീയില്‍ നിന്ന് വറച്ചട്ടിയിലേക്ക് വീണുപോയ ചിലരെ അറിയാം. അവരാണ് ഈ ഊരാക്കുടുക്കില്‍ നിന്നിറങ്ങാന്‍ കഴിയാതെ ശ്വാസം മുട്ടുന്നവര്‍.. അതില്‍ കുഞ്ഞുങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലോ? രണ്ടാം വിവാഹം പിരിയുന്നവരെയൊക്കെ എന്തോ കൊലപാതകം ചെയ്തവരെ കാണുന്നത് പോലെയാണ് സമൂഹം നോക്കുക പിന്നെ വേറെ കുറെ പേരുണ്ട്.. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് ഒരുമിച്ച് ജീവിക്കുന്നവര്‍ എന്നും വഴക്കും അടിപിടിയുമുള്ള ഒരു നരകം അവര്‍ക്ക് വേണ്ടി സൃഷ്ടിച്ചു കൊടുക്കുന്നതാണോ നിങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുക്കുന്ന പുണ്യം!? ഒരുമിച്ച് ഒരു സ്വര്‍ഗം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പണിത് കൊടുക്കാന്‍ ആവുന്നില്ലെങ്കില്‍, മാന്യമായി പിരിഞ്ഞിട്ട്, അവര്‍ക്കായി തനിച്ച് ഒരു സ്വര്‍ഗം പണിയുക… അതിലാ കുഞ്ഞുങ്ങള്‍ സ്വസ്ഥമായി വളരട്ടെ..