കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്. ഇതിൽ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.

വൈദ്യുതി ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി കോർപ്പറേഷൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നും മേയർ എം. അനിൽകുമാർ പ്രതികരിച്ചു. അതേസമയം, ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു.

കെഎസ്ഇബി ഇന്ന് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേർന്നേക്കും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.