നുറുങ്ങുന്ന വേദനയിലും ബിജ്മയെ ചേര്‍ത്തുപിടിച്ച് ധനേഷ്, ഒടുവില്‍ ആ സന്തോഷ വാര്‍ത്തയും

കോഴിക്കോട്: കാന്‍സര്‍ എന്ന മഹാമാരി തന്റെ പ്രാണനായവളെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയെന്ന് അറിഞ്ഞത് മുതല്‍ അവള്‍ക്ക് ഒപ്പം നിന്ന് പോരാടുകയായിരുന്നു ധനേഷ്. പ്രിയപ്പെട്ടവന്‍ അരികില്‍ ഉള്ളപ്പോള്‍ ഏത് വേദനയിലും ജീവിതത്തെ പ്രണയിക്കാന്‍ ബിജ്മയ്ക്കും ആയി. ഇപ്പോള്‍ മഹാമാരിയുടെ പിടിയില്‍ നിന്നും പ്രിയതമ മുക്ത ആകുന്നതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ധനേഷ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്‌നേഹം ഒരുപാട്, ഈ ഫോട്ടോതന്നെ വീണ്ടും ഇട്ടതെന്താണെന്നായിരിക്കും നിങ്ങളെല്ലാവരും ചിന്തിക്കുന്നത് അല്ലെ? അതിനൊരു കാരണമുണ്ട്… ഞങ്ങളെ നിങ്ങളെല്ലാവരും പ്രാര്‍ഥനകൊണ്ടും സ്‌നേഹംകൊണ്ടും നെഞ്ചിലേറ്റിയ ഫോട്ടോ ആയതുകൊണ്ടാണ് ഇതുതന്നെ ഇപ്പോള്‍ വീണ്ടുംതിരഞ്ഞെടുത്തത്….. എന്റെ പത്‌നിക്ക് കാന്‍സറാണെന്ന് ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ഈ ഫോട്ടോയിലെ മുഖമായിരുന്നു നിങ്ങളെല്ലാവരും കണ്ടതും സ്‌നേഹിച്ചതും… ഇതുപോലെത്തന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്നായിരിന്നു നിങ്ങളെല്ലാവരും ആഗ്രഹിച്ചതും നെഞ്ചുരുകി പ്രാര്‍ഥിച്ചതും.

‘എങ്കില്‍ ഏറ്റവും സന്തോഷംനിറഞ്ഞ കാര്യം പറയട്ടെ’, നിങ്ങളുടെയൊക്കെ കണ്ണീരുവീണ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടുതുടങ്ങിയിക്കുന്നു. വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനുള്ള കാലം വിദൂരമല്ല. കൈയെത്തും ദൂരെ മാത്രമായി ഇന്നെത്തിനില്‍ക്കുകയാണ് പഴയജീവിതം. എല്ലാം നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സ്‌നേഹവും പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ്.
അസുഖമറിഞ്ഞപ്പോള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ പതിനേഴു കീമോയും 25 റേഡിയേഷനുമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളിയായി നിരന്നുനിന്നത്…. നേരിടാനുള്ള ധൈര്യം പകര്‍ന്നുതന്നത് നിങ്ങളും. അതില്‍ പത്തു കീമോയും 25 റേഡിയേഷനും വളരെ പ്രയാസത്തോടെയും പ്രാര്‍ഥനയോടെയും വേദന സഹിച്ചും ഏറ്റുവാങ്ങി. ബാക്കി 7 കീമോ വേണ്ടിവരില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യംവച്ചു വിലയിരുത്തുന്നത്. ചിലപ്പോള്‍ 7 കീമോ എന്നുള്ളത് രണ്ടോ മൂന്നോ കീമോയില്‍ ചുരുങ്ങാന്‍ ഇടയുണ്ട്. എങ്കിലും കീമോട്രീറ്റ്‌മെന്റ് ചുരുങ്ങിയകാലംകൂടെ ഉണ്ടാവും.

ഒരുമാസത്തോളമായി അവള്‍ക്ക് അസ്ഥികളില്‍ വേദന ദുസ്സഹനീയമായിട്ട്. സഹിക്കാന്‍ പറ്റാവുന്നതിലുമപ്പുറമായിരുന്നു വേദനയുടെ കടുപ്പം. ആ വേദനയെ വളരെ ഭയപ്പാടോടെയായിരുന്നു ഞങ്ങള്‍ നോക്കികണ്ടതും. അര്‍ബുദത്തിന്റെ വിത്തുകള്‍ അവളിലെ അസ്ഥികളില്‍ വേരുറപ്പിച്ചോ എന്നായിരുന്നു സംശയവും ചിന്തയും. എങ്കിലും ഇന്നതിനൊരു തിരശീലവീണു. വളരെ ആശ്വാസകരമായിട്ടുള്ള പ്രതീക്ഷയുടെ പുതിയ വാര്‍ത്ത.

ബോണ്‍ സ്‌കാനിങ് നടത്തി. സ്‌കാനിങ് കഴിഞ്ഞു റിസല്‍ട്ട് കയ്യില്‍കിട്ടുന്നതുവരെ തീയായിരുന്നു മനസ്സില്‍. ഉള്ളുരുകി വിളിക്കാത്ത ദൈവങ്ങളില്ല. പക്ഷെ നമ്മുടെയെല്ലാവരുടെയും പ്രാര്‍ഥന ഒരുമിച്ചങ്ങു ഫലിച്ചു. ദൈവത്തിനു നമ്മുടെയൊക്കെ പ്രാര്‍ഥന തള്ളിക്കളയാന്‍ പറ്റിയില്ല. അതിനുള്ള ഉത്തരമാണ് ഈ റിസല്‍ട്ട്. അവളുടെ അസ്ഥികളില്‍ ഒന്ന് ചുംബിക്കാന്‍പോലും അര്‍ബുദത്തിന് സാധിച്ചിട്ടില്ല. ഒരു പോറല്‍ പോലും ഏറ്റിട്ടില്ല എന്നുതന്നെ പറയാം. പിന്നെ ശരീരത്തില്‍ നിലവിലുണ്ടായ അര്‍ബുദ വേരുകള്‍ ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് പടിയിറക്കാനാവുമെന്നതാണ് മറ്റൊരു സന്തോഷവാര്‍ത്ത.

അനുഭവങ്ങളുടെ കെട്ടുകഥകള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നില്ല. കാരണം ഇതൊരു സന്തോഷംനിറഞ്ഞ നിമിഷമാണ്. അവളുടെ തിരിച്ചുവരവിനായി കാത്തിരുന്ന നിങ്ങളുടെ എല്ലാവരുടെയും അവകാശപ്പെട്ട നിമിഷം. ചില സന്തോഷങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നൊക്കെ പറയാറില്ലേ നമ്മള്‍. അതെ സത്യമാണ് സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോ എനിക്ക്. ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു!!!! അവളെ തിരിച്ചുതന്നത് നിങ്ങളാണെന്ന് വിളിച്ചുപറയുമെന്ന്. ഇന്ന് ഞാന്‍ നിവര്‍ന്ന നട്ടെല്ലോടെ തലയുയര്‍ത്തിപിടിച്ചു നെഞ്ചില്‍ കൈവച്ചുപറയുന്നു. ‘അവളെ ഞങ്ങള്‍ക്ക് തിരിച്ചുതന്നത് നിങ്ങള്‍തന്നെയാണെന്ന്’. വെറുമൊരു നന്ദിവാക്കില്‍ ഒതുക്കാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരോടും നിറഞ്ഞ സ്‌നേഹത്തോടെ