പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന്, വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടിയും,പൂരന​ഗരിയിലെ പ്രതിസന്ധി അയയുന്നു

തൃശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി അയയുന്നു. 6.30-ഓടെ പാറമേക്കാവ് ദേവസ്വവും ഏഴ് മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുമെന്ന് അറിയിച്ചു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മണിക്കൂറുകൾ വൈകിയാണെങ്കിലും വെടിക്കെട്ട് നടത്താമെന്ന് ഇരു ദേവസ്വങ്ങളും സമ്മതിച്ചത്.

ഇന്നലെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് തൃശ്ശൂർ പൂരത്തിൽ പ്രതിസന്ധിയുണ്ടായത്. അനാവശ്യ നിയന്ത്രണങ്ങൾ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ, കേട്ടകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരനഗരി സാക്ഷ്യം വഹിച്ചത്. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ, മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവന്പാടിയുടെ പ്രതിഷേധം.

തുടർന്ന് തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായാത്. 15 മിനിറ്റ് വ്യത്യാസത്തിൽ‌ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുത്തതിന് പിന്നാലെ അണച്ച പന്തൽ ലൈറ്റുകൾ തെളിഞ്ഞു.