പ്രണവുമായി സൗഹൃദം എങ്കിലും മതി, രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, ആളുകള്‍ പിരികേറ്റി- ഗായത്രി സുരേഷ്

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. നിരന്തരം സൈബർ ആക്രമണം നേരിടുന്ന താരം കൂടിയാണ് ​ഗായത്രി സുരേഷ്.

ഇപ്പോള്‍ നടിയുടെ പുതിയ സിനിമ ബദല്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഗയാത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രണ്ട് വര്‍ഷം മുമ്പ് തനിക്ക് ബോധം കുറവായിരുന്നതുകൊണ്ടും ആളുകള്‍ പിരികേറ്റിയത് കൊണ്ടും വരും വരായ്കകള്‍ ചിന്തിക്കാതെ എന്തൊക്കയോ പറയുകയായിരുന്നുവെന്നാണ് ഗായത്രി പുതിയ അഭിമുഖത്തില്‍ പറയുന്നത്.

തനിക്ക് കുറേ തെറ്റുകള്‍ പറ്റിയതായും ഗായത്രി സമ്മതിച്ചു. ‘ബ്യൂട്ടി പേജെന്റ്‌സിന്റെ ഭാഗമായത് സിനിമയില്‍ അവസരം കിട്ടാനാണ്. മിസ് കേരളയില്‍ പങ്കെടുത്താല്‍ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതല്‍ പൃഥ്വിരാജിലെ ഫയര്‍ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു തരത്തില്‍ എന്റെ ഇന്‍സ്പിരേഷനാണ്.

ചെറുപ്പം മുതല്‍ ഞാന്‍ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകള്‍ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാന്‍. രണ്ട് വര്‍ഷം മുമ്പ് വരെ സങ്കടം ഞാന്‍ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോള്‍ അതില്ല. എന്റെ ജേര്‍ണി എന്റെ മാത്രം തീരുമാനങ്ങളില്‍ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്ട് ചെയ്ത് നന്നാവണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമാണ്’ ഗായത്രി പറഞ്ഞത്.

മാത്രമല്ല, പ്രണവിനോടുള്ള വികാരമെന്താണെന്ന് ചോദിച്ചപ്പോള്‍ നടി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു… ‘രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു. പക്ഷെ എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു. പ്രണവിനെ കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മറ്റും അടുത്ത് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു.

പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പിന്നെ ഞാന്‍ ഒരു ഫാന്റസി പേഴ്‌സണാണ്. അതുകൊണ്ടാണ് ഒരുപാട് വിളിച്ച് പറഞ്ഞതും ഈഗോ കയറിയതും ആളുകള്‍ പിരികേറ്റിയതുമെല്ലാം. അതുകൊണ്ടൊക്കെയാണ് കൂടുതല്‍ വിളിച്ച് പറഞ്ഞത്. ഇപ്പോള്‍ എല്ലാത്തിലും എനിക്ക് ക്ലാരിറ്റി വന്നിട്ടുണ്ടെന്നാണ്.