തോക്കുമായി ബൈക്കിലെത്തി ബന്ധുവായ വീട്ടമ്മയെ അടുക്കളയില്‍ കയറി വെടിവെച്ചു, അഞ്ച് വട്ടവും ലക്ഷ്യം തെറ്റിയതോടെ വീട്ടമ്മയ്ക്ക് പുതുജന്മം

വാളയാര്‍: ജോജി സിനിമയിലെ എയര്‍ഗണ്‍ ആക്രമണം യാഥാര്‍ത്ഥത്തില്‍ സംഭവിച്ചു. യുവാവ് ബന്ധുക്കള്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് വീട്ടില്‍ കയറി വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ വലിയ അപായം ഒഴിവായി. വാളയാര്‍ അട്ടപ്പള്ളത്ത് ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആറ്റുപ്പതി സ്വദേശി ബോസ്‌കോയാണ് പ്രതി. അക്രമണത്തിന് ശേഷം ഇയാള്‍ വാളയാര്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. പ്രതി അക്രമണത്തിനായി ഉപയോഗിച്ച എയര്‍ഗണ്ണും ഉണ്ടയും ബന്ധുക്കള്‍ പോലീസിന് കൈമാറി. അട്ടപ്പള്ളത്തു മംഗലത്താര്‍ വീട്ടില്‍ അന്തോണിയമ്മാള്‍ക്കും മക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.

ബൈക്കില്‍ അട്ടപ്പള്ളത്തെത്തിയ ബോസ്‌കോ അന്തോണിയമ്മാളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം അന്തോണിയമ്മാള്‍ അടുക്കളയിലായിരുന്നു. ഉടന്‍ തന്നെ ബോസ്‌കോ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. വെടി ലക്ഷ്യം തെറ്റി വാതിലില്‍ പതിച്ചു. വെടിയൊച്ച കേട്ട് മക്കളായ അരുണും ബെന്നിയും മരുമക്കളായ അനുഗാമിയും സീനയും ഓടിയെത്തി. ഇതിനിടെ വീണ്ടും വെടിയുതിര്‍ക്കാന്‍ ബോസ്‌കോ ഉന്നം പിടിച്ചു. ഈ സമയം മക്കളും മരുമക്കളും കൂടി ബോസ്‌കോയെ തള്ളിമാറ്റി. എന്നാല്‍ വീണ്ടും വെടിപൊട്ടി. അഞ്ച് വട്ടം പ്രതി വെടിയുതിര്‍ത്തു. എന്നാല്‍ ലക്ഷ്യം തെറ്റി വീടിന്റെ ഭിത്തിയിലും വാതിലിലുമൊക്കെയായി പതിച്ചു. ഇതിനിടെ നിലത്ത് വീണ ബോസ്‌കോയുടെ കയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി. ഇതോടെ ഏവരെയും തള്ളിമാറ്റി ബോസ്‌കോ ഇറങ്ങിയോടി ബൈക്കുമായി രക്ഷപ്പെട്ടു.

ഇതിന് പിന്നാലെ ബോസ്‌കോയുടെ മറ്റൊരു സഹോദരന്‍ അന്തോണി വധഭീഷണി മുഴക്കി വീട്ടിലെത്തിയെന്ന് അന്തോണിയമ്മാള്‍ പറഞ്ഞു. ബോസ്‌കോ തോക്കുമായി എത്തുന്നത് പ്രദേശവാസികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജീജോ, എസ്‌ഐമാരായ വി.പി. സിബിഷ്, സതീഷ് വടക്കത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.