കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മലദ്വാരം മറയാക്കിയാണ് വീണ്ടും സ്വർണ്ണം കടത്താൻ ശ്രമം നടന്നത്. നാൽപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണമാണ് ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പാലക്കാട് സ്വദേശി സഹിനിനെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ വന്നത്. 1062 ഗ്രാം സ്വർണം നാല് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മൂന്ന് ഗർഭനിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് മുഹമ്മദ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അഞ്ച് കേസുകളിലായി മൂന്ന് കോടിയോളം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 55 ലക്ഷം രൂപയുടെ സ്വർണം കമ്പ്യൂട്ടർ പ്രിന്ററിൽ ഒളിപ്പിച്ച നിലയിലും, വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലുമായി പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം വീണ്ടെടുക്കാൻ ഡോക്ടർമാർ 24 മണിക്കൂറോളം പാടുപെടേണ്ടിയും വന്നു.