ഞാൻ മുതലാളിത്തത്തിന്റെ ഇര, എയർപോർട്ട് ലുക്കിനോട് ഗുഡ് ബൈ പറഞ്ഞ് കങ്കണ

മുംബൈ . ഞാൻ ‘മുതലാളിത്തത്തിന്റെ ഇര’യാവുകയായിരുന്നുവെന്ന് നടി കങ്കണ റണാവത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തിൽ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്‌ക്കുകയായിരുന്നു ഞാൻ ഇതുവരെ ചെയ്തത്. ഇനി എയർപോർട്ട് ലുക്കിനോട് വിട പറയുന്നു – നടി കങ്കണ റണാവത്ത് വെളിപ്പെടുത്തി.

മുംബൈ വിമാനത്താവളത്തിൽ നിന്ന് 2018 മുതൽ എടുത്ത താരത്തിന്റെ ഫാഷൻ ലുക്കുകൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കികൊണ്ടായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ പ്രഹസനമാകുന്ന എയർപോർട്ട് ലുക്ക് ട്രെൻഡ് ആകുന്നതിൽ തന്നെ മാത്രമേ കുറ്റം പറയാൻ പറ്റൂ. കാരണം ഇന്ത്യയിൽ അത്തരമൊരു ട്രെൻഡ് കൊണ്ടു വന്നത് ഞാനാണ് – കങ്കണ പറഞ്ഞു.

‘മുതലാളിത്തത്തിന്റെ ഇര’ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ‘ഫാഷൻ വ്യവസായത്തിന്റെയും മാഗസിൻ എഡിറ്റർമാരുടെയും സ്വാധീനത്തിൽ പശ്ചാത്യ സ്ത്രീയെ പോലെ ആകാൻ അന്താരാഷ്ട്ര ഡിസൈനർ മാരുടെ പോക്കറ്റുകൾ മാത്രം നിറക്കുകയായിരുന്നു ഞാൻ. പരിസ്ഥിതി ആഘാതത്തെ കുറിച്ച് ചിന്തിക്കാതെ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടിയതിൽ ഞാൻ ഇന്ന് ലജ്ജിക്കുന്നു’ – കങ്കണ കുറിച്ചിരിക്കുന്നു.

‘അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചതിനാൽ അവർ എന്നെ ഫാഷനിസ്റ്റ് എന്ന് വിളിപ്പേരിട്ടു. ഫാഷൻ ബ്രാൻഡുകൾ വസ്ത്രങ്ങളും ബാഗുകളും നമ്മൾക്ക് നൽകികൊണ്ട് അവർ നമ്മളെ കൊണ്ട് സൗജന്യമായി പണി എടുപ്പിക്കുകയാണ്. ഒരു നാ​ഗരികതയുടെ മുഴുവൻ സംസ്‌കാരവും പാരമ്പര്യവും അവർ ഹൈജാക്ക് ചെയ്‌തു തുടങ്ങിയിരിക്കുന്നു,  കങ്കണ പറഞ്ഞു. ‘എന്റെ നാട്ടിൽ നെയ്‌ത്തുകാരും കരകൗശല തൊഴിലാളികളും പട്ടിണി മൂലം മരിക്കുകയാണ്. ഇപ്പോൾ ഒരു വസ്ത്രം വാങ്ങുമ്പോൾ എത്ര ഇന്ത്യക്കാർക്ക് അതിൽ നിന്നും പ്രയോജനം കിട്ടുന്നുണ്ടെന്ന് ഞാൻ സ്വയം ചോദിക്കുകയാണ്.’- കങ്കണ കുറിച്ചു.