അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത് ; രേഖാചിത്രം പുറത്തുവിടാന്‍ പോലീസ്, ദൃക്‌സാക്ഷി വിവരങ്ങള്‍ നല്‍കി

കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർക്ക് നേരെ തീകൊളുത്തിയ സംഭവത്തിൽ
അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചുവന്ന കള്ളികളുള്ള ഷർട്ട് ധരിച്ച വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഉള്ളതും ചുവന്ന ഉടുപ്പിട്ട വ്യക്തിയാണ്. ഫോൺ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്.

ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാൾ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്സാക്ഷി നൽകിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്. ദൃക്സാക്ഷി പൊലീസിന് നൽകിയ മൊഴി പ്രകാരം ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയത്. പ്രതിക്കായി അന്വേഷണം ഊർജിതമാണ്. നിർണായക സാക്ഷി റാസിക്കിന്‍റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കിൽ നിന്നും ലഭിച്ച സൂചന. പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.