കൊച്ചി എയർപോർട്ടിൽ പ്രവാസി കുഴഞ്ഞുവീണു, ചികിത്സ കിട്ടാതെ ദാരുണാന്ത്യം

കേരളത്തിലെ ഏറ്റവും വലിയ പട്ടണമായ കൊച്ചിയിലെ നെടുമ്പേശ്ശേരി എയർപോർട്ടിൽ, മൾ‌ട്ടി സെപ്ഷ്യാലിറ്റി ഹോസ്പിറ്റലുകളടക്കമുള്ള ടൗണിൽ ചികിത്സ വൈകിയതിനെത്തുടർന്ന് പ്രാവാസിക്ക് ദാരുണ മരണം. കേവലം 36 വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയും ചികിത്സ വൈകുകയും ചെയ്തതിനെത്തുടർന്ന് ജീവൻ നഷ്ടമായത്. കുഴഞ്ഞു വീഴുന്നത് കണ്ടിട്ടും ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കേണ്ടതിനു പകരം മൊബൈലിൽ ചിത്രങ്ങൾ പകർത്താനായിരുന്നു കണ്ടു നിന്നവർക്ക് തിരക്ക്. സംഭവവുമായി ബന്ധപ്പെട്ട ബിനു തുരുത്തിയിലേ‍ ജേക്കബ് എന്ന യുവാവ് പങ്കിട്ട കുറിപ്പിങ്ങനെ,

മനുഷ്യ ജീവന് തെരുവ് നായുടെ വില് പോലും കൊടുക്കാത്ത നാട്ടിൽ നിന്നും പുതുതലമുറ കൂട്ടത്തോടെ പലായനം ചെയ്താൽ ആർക്കു കുറ്റപ്പെടുത്താൻ ആകും? ഇന്ന് വിദേശത്തു ജീവിക്കുന്ന ഒരാൾക്കുപോലും ജനിച്ച നാടിനോടോ , ഭാഷയോടോ , സംസ്കാരത്തോടോ വെറുപ്പുണ്ടായി നാട് വിട്ടു പോന്നതല്ല . ഈയുള്ളവനെപ്പോലെ ഈ മധ്യവയസ്സിലും മലയാള സിനിമയും, മലയാളം പാട്ടുകളും, എന്തിനു നാട്ടിലെ ദൈനം ദിന രാഷ്ട്രീയം പോലും ഏറെ കൗതുകത്തോടെ നോക്കിക്കാണുന്നവരാണ് ബഹുപൂരിപക്ഷ വിദേശ മലയാളികളും. കഴിഞ്ഞ ദിവസം കേവലം 36 വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹൃദയസ്തംഭനം ഉണ്ടായി ആശുപത്രിയിൽ കൊണ്ടുപോകുന്നവഴിക്കു മരണപ്പെട്ടു. ഓസ്‌ട്രേലിയയിലെ കെയിൻസിൽ ജോലിചെയ്തിരുന്ന അഭിഷേക് ജോസ് തന്റെ ഭാര്യയെയും രണ്ടും ഒന്നും വയസ്സുള്ള കുഞ്ഞിനേയും ഒറ്റക്കാക്കി ഈ ലോകത്തോട് വിടപറഞ്ഞു. എയർപോർട്ടിൽ കൂടെ ഉണ്ടായിരുന്നവർ നോക്കി നിൽക്കേ അഭിഷേക് കുഴഞ്ഞു വീണു .

എയർപോർട്ട് അധികൃതരോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിട്ടും ആദ്യം തിരിഞ്ഞു നോക്കുവാൻ തയ്യാറായില്ല. ഒരു ഡോക്ടറുടെ സഹായം പോലും ഏറെ വൈകി ആണ് കിട്ടിയത്. അവസാനം കൂടെ ഉണ്ടായിരുന്ന ഒരു മലയാളി യുവാവ് തന്റെ സ്വന്തം ഫോണിൽ നിന്നും ആംബുലൻസ് വിളിച്ചപ്പോൾ കണക്ട് ആയത് തിരുവനതപുരത്ത് ആണ്. വലിയ മനുഷ്യനായിരുന്നു അഭിഷേകിനെ താങ്ങി കിടത്തുവാൻ പോലും ആരും ഉണ്ടായില്ല. ചില മനുഷ്യ ജന്മങ്ങൾ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനെ തിരക്കിൽ ആയിരുന്നു. സി ആർ പി എഫ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടും ഉടനടി സഹായം കിട്ടിയില്ല എന്നാണ് ഈ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവർ പറഞ്ഞിട്ടുള്ളത്. ഏറെ വൈകി അഭിഷേകിനെ അങ്കമാലി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആ ജീവനും എല്ലാ മനുഷ്യനും പോകേണ്ട പ്രവാസ ലോകത്തേക്ക് പോയി.

ഈ അവസ്ഥ ഒരു രാഷ്ട്രീയ നേതാവിനോ, സിനിമ-സ്പോർട്സ്‌ താരത്തിനോ , ഏതെങ്കിലും ബിസ്സിനെസ്സ് മാഗ്‌നെറ്റിനോ ഉണ്ടാകാവുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ? ലോകത്തെ മറ്റേതെങ്കിലും പരിഷ്കൃത രാജ്യത്തെ എയർപോർട്ടിൽ വെച്ചായിരുന്നു അഭിഷേകിന്‌ ഈ അവസ്ഥ ഉണ്ടായിരുന്നതെങ്കിൽ ഒരുപക്ഷെ ഇന്ന് തന്റെ ഭാര്യയോടും പൊന്നുമക്കളോടും ചേർന്ന് ഈസ്റ്റർ ആഘോഷിക്കുവാൻ അഭിഷേക് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു എന്ന് കരുതട്ടെ. അഭിഷേകിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, ഒപ്പം നാട്ടിൽ ഇത്തരം വിഷയത്തിൽ വേണ്ട കരുതലുകൾ ഇനിയെങ്കിലും അധികൃതർ സ്വീകരിക്കും എന്നും കരുതട്ടെ. വേണമെങ്കിൽ അധികാരികളുടെ കണ്ണിൽ എത്തുന്നതുവരെ പ്രവാസികൾക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാം.