തിരുവനന്തപുരം . കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന ആൾമാറാട്ട തട്ടിപ്പിൽ പൊലീസ് കേസെടുത്തു. ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജു ഒന്നാം പ്രതിയായും എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിട്ടുള്ളത്. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
സംഭവത്തെ പറ്റി പഠിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ റജിസ്ട്രാറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നത് മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാകാണാന് തീരുമാനം. ഇത് എങ്ങനെ വേണമെന്നു റജിസ്ട്രാർ ശുപാർശ ചെയ്യും. സർവകലാശാലാ യൂണിയൻ കൗൺസിലർമാരുടെ പട്ടിക മരവിപ്പിക്കുന്നുണ്ട്.
സർവകലാശാലാ അധികൃതർ എല്ലാ കോളജുകളുമായും ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ ആരൊക്കെയാണെന്ന് ഉറപ്പാക്കിയ ശേഷമേ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂ. കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്.അനഘയ്ക്കു പകരം ആൾമാറാട്ടം നടത്തി എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് സർവകലാശാലയെ അറിയിച്ച സംഭവമാണ് വിവാദവും കേസുമായിരിക്കുന്നത്.