ക്രിസ്ത്യാനികളുടെ വലിയ സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണം, മോസ്‌കോയിലെ ഭീകരാക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ : റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. തോക്കുകളുമായെത്തിയ അഞ്ച് ഭീകരർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായാണ് പുറത്ത് വരുന്ന വിവരം. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഐഎസിന്റെ സന്ദേശം പുറത്ത് വരുന്നത്. ക്രിസ്ത്യാനികളുടെ വലിയൊരു സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്നാണ് ഭീകരർ ഇതിനെ വിശേഷിപ്പിച്ചത്.

അതേസമയം അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രോക്കസ് സിറ്റി ഹാളിൽ നിന്നുള്ള വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോക്കുകളുമേന്തി ഇവർ ഹാളിനുള്ളിലൂടെ നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ സംഗീതനിശ നടക്കുന്ന ഇടത്തേക്ക് കടന്നത്. വിവരമറിഞ്ഞ് റഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ രക്ഷപ്പെട്ടിരുന്നു.