പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ ജംഷീന പി അനുഭവിച്ച യാതനകള്‍ ഏവരുടെയും ഉള്ളുലയ്ക്കും. ശ്രികണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജംഷീന തന്റെ കൈപ്പേറിയ ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. സ്വപ്‌നം കാണുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിവാഹിതയായി. ഇപ്പോള്‍ അധ്യാപികയാണ് ജംഷീന. മണ്ണാര്‍ക്കാട് താലൂക്കിലെ ഭീമനാട് ഗവ യുപി സ്‌കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയാണവര്‍. നിത,റെയാന്‍, ഐതിന്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ജംഷി എന്നാണ് ചെല്ലപ്പേരായി വീട്ടില്‍ വിളിക്കുന്നത്. എട്ടാം ക്ലാസ്സ് വെക്കേഷന്‍ സമയത്തായിരുന്നു ജംഷിയുടെ കല്യാണം. 13 വയസ്സായിരുന്നു. വളരെ ചെറുപ്പത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു കല്യാണം.
ജംഷീനയുടെ വാക്കുകള്‍, കല്യാണമൊന്നും സ്വപ്നം കാണാനുള്ള പ്രായമേയായിരുന്നില്ലല്ലോ. ഒട്ടും താത്പര്യമില്ലാതെയാണ് കല്യാണം കഴിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരുന്നു വിവാഹം, നാട്ടുനടപ്പ് അങ്ങനെ ആയിരുന്നത് കൊണ്ട് അവര്‍ അത് ചെയ്തതാണ്. നിയമവിരുദ്ധമാണെങ്കിലും നാട്ടില്‍ ബാല വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് ജംഷീന പറയുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, പഠിച്ച് ജോലി ചെയ്യണമെന്ന ആഗ്രഹമൊക്കെ വീട്ടുകാരാണ് എന്നില്‍ നിക്ഷേപിച്ചത്.വലിയ തറവാട്ടിലെ മൂത്ത പേരക്കുട്ടിയായി വളരെ കൊഞ്ചിച്ച് ആഗ്രഹങ്ങളൊക്കെ സാധിച്ച് തന്നാണ് വളര്‍ത്തിയത്. അങ്ങനെയിരിക്കെ മൂത്തുപ്പായ്ക്ക് വയ്യാതെ വന്നതോടെയാണ് അവരുടെ ആഗ്രഹങ്ങളൊക്കെ മാറിയത്. കൊച്ചുമകളെ കല്യാണം കഴിപ്പിക്കണമെന്നായി. ആലോചനകളൊക്കെ വന്നുതുടങ്ങി, താന്‍ എതിര്‍ത്തു. തന്റേതായ രീതിയിലുള്ള പ്രതിഷേധങ്ങള്‍… അങ്ങനെ. സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്കേ ബ്രോക്കര്‍മാരും പെണ്ണുകാണാനുള്ള പയ്യന്മാരുമൊക്കെ നില്‍ക്കാറുണ്ടായിരുന്നു. അവരെ കാണുമ്പോഴേ മനസിലാകുമായിരുന്നു. വഴിമാറിപ്പോവുകയും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ വീടു മാറികയറിയിട്ടും ഒക്കെ ഉണ്ടായിരുന്നുവെന്നും ജംഷീന തുറന്ന്പറഞ്ഞു.
ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ വിവാഹക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമില്ലായിരുന്നു. തീരുമാനങ്ങളെടുത്തിരുന്നത് വല്യുപ്പയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു എന്റെ വിവാഹം. എന്റെ കല്യാണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ വിവാഹം ചെയ്യിച്ചത്. തന്റെ ഇഷ്ടക്കേട് അറിയിച്ചിരുന്നുവെന്നും നിറകണ്ണുകളോടെ ജംഷീന പറയുന്നു. വെക്കേഷന്‍ സമയത്തായിരുന്നു കല്യാണം. തന്റെ ആഗ്രഹത്തിനനുസരിച്ച് പഠിക്കാനൊന്നുമായില്ല. പയ്യനെ കാണാതെയാണ് കല്യാണം കഴിച്ചത്. ദുബായില്‍ വെല്‍ഡറായിരുന്നു അദ്ദേഹം. എനിക്ക് 13ഉം അദ്ദേഹത്തിന് 28 വയസ്സുമായിരുന്നു പ്രായം.
കല്യാണം കഴിഞ്ഞാണ് ഭാവി വരനെ കുറിച്ച് സങ്കല്‍പങ്ങളുണ്ടാകാന്‍ തുടങ്ങിയത്. അദ്ദേഹം എന്നെ പെണ്ണുകാണാന്‍ വന്നത് അതൊരു പെണ്ണുകാണലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്. വീടിനടുത്ത് അമ്മായിയുടെ വീട് പണി കാണാന്‍ വന്ന സമയത്ത് അവര്‍ക്ക് വേണ്ട വെള്ളമൊക്കെ എത്തിക്കാന്‍ എന്നോടായിരുന്നു പറഞ്ഞിരുന്നത്. എപ്പോഴും അങ്ങനെയായിരുന്നു.അങ്ങനെ ഒരിക്കലായിരുന്നു പെണ്ണുകാണല്‍. അതറിഞ്ഞപ്പോള്‍ ഞെട്ടി. വിവാഹം ഉറപ്പിച്ചപ്പോള്‍ ബഹളം വെച്ചു ആത്മഹത്യാഭീഷണി മുഴക്കി. ഉടക്കി. പക്ഷേ ഒന്നും നടന്നില്ല. വിവാഹത്തിന്റെ അന്ന് എല്ലാവരും പയ്യനെ കണ്ടപ്പോഴാണ് ഞാനും കണ്ടത്. എന്റെ കല്യാണം കുട്ടികളുടെ കൌതുകത്തോടെയാണ് നോക്കിക്കണ്ടത്. പക്ഷേ കല്യാണത്തിന്റെ സീരിയസ്‌നെസ്സൊന്നും ഉണ്ടായിരുന്നേയില്ല. അത് വെറുമൊരു കൌതുകം മാത്രമായിരുന്നു. കുട്ടിയുടെ കൌതുകം.
ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കരുത്, അവരുടെ സ്വപ്നങ്ങള്‍ നഷ്ടമാകുന്നു. ബാല്യവും യൌവ്വനവും കൌമാരവുമൊക്കെ ഓരോരുത്തരും അനുഭവിക്കേണ്ടതാണ്. അതൊക്കെ അനുഭവിച്ചാല്‍ മാത്രമേ ഒരു പൂര്‍ണ്ണ മനുഷ്യനായി മാറുന്നുള്ളു. എല്ലാവരും അവരവര്‍ക്ക് തോന്നുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കുമ്പോള്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിച്ചാല്‍ മതി. അല്ലാതെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിച്ച് അവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തരുതെന്നും ജംഷീന പറയുന്നു. ആദ്യരാത്രിയില്‍ ആള് എല്ലാം എന്നോട് ചോദിക്കുന്നുണ്ട്, പക്ഷേ എനിക്കൊന്നും അറിയില്ലല്ലോ. പ്രായവ്യത്യാസം ഒരു പ്രശ്‌നമായി തോന്നി, അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാകും. ജീവിതം ബെഡ്‌റൂമില്‍ ഒരു ശ്വാസം മുട്ടലായി തോന്നി. അദ്ദേഹത്തോട് അത് പറഞ്ഞിരുന്നില്ല. അതിനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ പറഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായി തുടങ്ങി.
അദ്ദേഹത്തിന് സ്‌നേഹമുണ്ട്, പക്ഷേ അത് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതല്ല. അദ്ദേഹത്തെ കുറ്റം പറയാന്‍ ഞാന്‍ ആളല്ല.എനിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസം അതാണ് പ്രശ്‌ന. ഉള്ളിലൊരു കുഞ്ഞുമനസ്സ് ഇന്നുമുണ്ട്, അതാകാം ഒരു കാരണമെന്ന് ജംഷീന പറയുന്നു. ചിന്താഗതിയില്‍ പോലും പൊരുത്തപ്പെടാനാകില്ല. വസ്ത്രധാരണത്തില്‍ പോലും ഇടപെടും. എനിക്ക് ഇഷ്ടമുള്ള വസ്ത്രമണിഞ്ഞാലാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാനാകുക. അതേസമയം അദ്ദേഹത്തിന്റേത് വളരെ ചുരുങ്ങിയ ചിന്താഗതിയാണ്. ഇതിനെ എതിര്‍ത്തു തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങിയത് എന്നും ജംഷീന. ഈ വാദം ബെഡ് റൂമിലും ശാഠ്യത്തോടെ തുടര്‍ന്നപ്പോഴാണ് അദ്ദേഹവും ദേഷ്യത്തിലായതെന്നും ജംഷീന പറഞ്ഞു. ഇപ്പോള്‍ പിരിഞ്ഞ് കഴിയുകയാണ്. നിയമപരമായി ബന്ധം വേര്‍പെടുത്താനുള്ള നീക്കത്തിലാണ്.