അങ്ങനെ ഇഞ്ചിഞ്ചായി മരിച്ചു ജീവിക്കുന്നതിനേക്കാള്‍ ഭേദം രോഗത്തിന് കീഴ്‌പ്പെട്ടങ്ങ് ജീവന്‍ പോകുന്നതുതന്നെ, ജിന്‍സി ബിനു പറയുന്നു

കാന്‍സര്‍ മഹാമാരിയോട് പടപൊരുതി ജീവിക്കുന്നവരില്‍ ഒരാളാണ് ജിന്‍സി ബിനു. പല്ലപ്പോഴും തന്റെ ജീവിതത്തിലെ നീറുന്ന അനുഭവങ്ങള്‍ ജിന്‍സി കുറിപ്പിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കില്‍ അവര്‍ പങ്കുവെച്ച പുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. അസുഖം വന്നപ്പോ കളഞ്ഞില്ലാലോ, കാശുമുടക്കി ചികിത്സിച്ചില്ലേ, ഇപ്പഴും എന്തോന്നാ ഇത്ര വയ്യാഴിക.. മടുപ്പുനിറഞ്ഞ ഇത്തരം വാക്കുകള്‍ കേട്ടു മടുത്തു. ജീവിക്കുന്ന പലരുമുണ്ട്. നിസാരമെന്നു കരുതുന്ന. എന്നാല്‍ ആയുസ്സ് തീരുവോളം കാര്‍ന്നു തിന്നുന്ന ഡയബറ്റിസ് വന്നവര്‍ വരെ ആ കൂട്ടത്തിലുണ്ട്. അങ്ങനെ ഇഞ്ചിഞ്ചായി മരിച്ചു ജീവിക്കുന്നതിനേക്കാള്‍ ഭേദം രോഗത്തിന് കീഴ്‌പ്പെട്ടങ്ങ് ജീവന്‍ പോകുന്നതുതന്നെ.- ജിന്‍സി കുറിച്ചു.

ജിന്‍സി ബിനുവിന്റെ കുറിപ്പ് ഇങ്ങനെ, ഏതു രോഗത്തിന്റെയും ചികിത്സയ്ക്കു ശേഷമുള്ള ജീവിതം പൂര്‍വ്വകാലങ്ങളിലെ പോലാവില്ല. ചിലര്‍ ബലപ്പെട്ടെന്നു…. വരുത്തിതീര്‍ക്കയാണ്. വേറെ ചിലര്‍ സ്വയം തീര്‍ത്തൊരു ലോകത്ത് ഒതുങ്ങി പോകുന്നതാണ്. ‘അസുഖം വന്നപ്പോ കളഞ്ഞില്ലാലോ, കാശുമുടക്കി ചികിത്സിച്ചില്ലേ, ഇപ്പഴും എന്തോന്നാ ഇത്ര വയ്യാഴിക.. മടുപ്പുനിറഞ്ഞ ഇത്തരം വാക്കുകള്‍ കേട്ടു മടുത്തു. ജീവിക്കുന്ന പലരുമുണ്ട്. നിസാരമെന്നു കരുതുന്ന. എന്നാല്‍ ആയുസ്സ് തീരുവോളം കാര്‍ന്നു തിന്നുന്ന ഡയബറ്റിസ് വന്നവര്‍ വരെ ആ കൂട്ടത്തിലുണ്ട്.

അങ്ങനെ ഇഞ്ചിഞ്ചായി മരിച്ചു ജീവിക്കുന്നതിനേക്കാള്‍ ഭേദം രോഗത്തിന് കീഴ്‌പ്പെട്ടങ്ങ് ജീവന്‍ പോകുന്നതുതന്നെ. കീമോ മരുന്നുകള്‍ ചെന്ന് പാവം ഗര്‍ഭപാത്രത്തോട് മന്ത്രിക്കും നിന്നിലെ ജീവന്റെ തുടിപ്പുകളെ ഞാന്‍ കരിച്ചു കളയും…ന്ന്. ആര്‍ത്തവം നിലയ്ക്കും അതൊന്നു വൈകിയാല്‍ അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ നടുവും, പുറവുമൊക്കെ വലിഞ്ഞു മുറുകും. അടിവയറു കത്തും. നെഞ്ചെല്ലാം കുത്തിപ്പറിക്കും. എന്തിനോ ദേഷ്യം വരും. കാരണമില്ലാതെ കരയാന്‍ തോന്നും. ഒക്കെത്തിനോടും വിരക്തി തോന്നും…മടുപ്പ് നിറയും. ഹോര്‍മോണുകളുടെ പാഞ്ഞോട്ടത്തിന്റെ വിലപിടിച്ച സമ്മാനങ്ങള്‍.

ഇതൊക്കെ പെട്ടെന്നങ്ങു പിടിച്ചു കെട്ടുന്ന അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നത് ഓര്‍ത്തിട്ടുണ്ടോ? കീമോ പ്രാന്തെടുപ്പിക്കുമ്പോ താങ്ങാനാവാതെ എല്ലാം വലിച്ചെറിഞ്ഞോടുന്നവരുണ്ട്, മനസ് കൈവിട്ടു പോകുന്നവരുണ്ട്. മൊട്ടത്തലയും,കറുത്തിരുണ്ട കൈകാലുകളുമുള്ള സ്വന്തം രൂപം. കണ്ടു ഭയപ്പെടുന്നവരുണ്ട്, മാസക്ടമി കഴിഞ്ഞാല്‍.ആ ഭാഗത്തെ കൈകൊണ്ട് 3Kg കൂടുതല്‍ ഭാരമെടുക്കാന്‍ പാടില്ല. ബസില്‍ തൂങ്ങിപിടിച്ചു യാത്ര പാടില്ല. ആ ഭാഗത്തു കൈ മുറിവു പറ്റരുത്. ബി.പി നോക്കാനോ ഇന്‍ജക്ഷനോ പറ്റില്ല. തുണികള്‍ അടിച്ചു നനയ്ക്കാനോ, കട്ടിയുള്ള തുണികള്‍ പിഴിഞ്ഞെടുക്കാനോ പാടില്ല. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് ഇതൊന്നും പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഉരലുപോലെ വീര്‍ത്തുരുണ്ട കൈകളുമായി ജീവിക്കണം. ‘ലിംഫെഡിമ’ എന്ന
അവസ്ഥയിലേക്ക് തള്ളപ്പെടും.

വസ്ത്രം ധരിക്കാനും, ദിനചര്യകള്‍ ചെയ്യാനും, അടുക്കളപണികളുമൊക്കെ വല്ലാതെ പാടുപെടും. ചിലര്‍ വര്‍ഷങ്ങളോളം ഹോര്‍മോണ്‍ മരുന്നുകള്‍ കഴിക്കണം. പിന്നീട് ആര്‍ത്തവം വരാന്‍ പാടില്ലാത്തവരുണ്ട്. വന്നാല്‍ അത് തടയുന്ന മരുന്നുകളുടെ ഘോഷയാത്ര. ശാന്തമായി ഒഴുകുന്നൊരു പുഴയെ തടസ്സപ്പെടുത്തുന്നതു പോലെ. എങ്ങട്ട്….എങ്ങനെ…ന്നറിയാത്തൊരു തിരയിളക്കം ശരീരത്തെ ബാധിക്കുന്ന അവസ്ഥ മരണം വരെ. ക്യാന്‍സര്‍ കൊണ്ടു പോയ അവയവങ്ങള്‍ക്കു പകരം കൃത്രിമ അവയവങ്ങളും കൊണ്ടുള്ള ജീവിതത്തെപറ്റി വെറുതെ ഒന്നോര്‍ത്തു നോക്ക്. അത്രമേല്‍ മാനസികവും ശാരീരികവുമായ താളപ്പിഴകളെ ഉള്ളിലേറ്റികൊണ്ട് പലരും ജീവിക്കുന്നു…ചിരിക്കുന്നു…. സന്തോഷിക്കുന്നു…ജോലി ചെയ്യുന്നു.

അതുവരെ ആടിതിമിര്‍ത്ത വേഷങ്ങള്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു തന്നെ. രോഗം ശരീരത്തെ തകര്‍ത്തിട്ടുണ്ടാവും, വേദനകളൊഴിയാതെ വന്നിട്ടുണ്ടാകും, പാറിപ്പറക്കാന്‍ കൊതിയുണ്ടെങ്കിലും ചിറകുകള്‍ കുഴയുന്നുണ്ടാവും, നൂറുപേര്‍ ചുറ്റും നിന്നിട്ടെന്ത് കാര്യം, മനസറിയുന്ന ഒരാളെങ്കിലും മതി, അല്ലെങ്കില്‍ പലരും തളരും…തകരും, ഇതൊന്നും ഭയപ്പെടുത്തലുകളല്ല. യാഥാര്‍ത്ഥ്യങ്ങളാണ്. ഇതിനേക്കാളൊക്കെ ഭീകരതയിലൂടെ കടന്നുപോകുന്നവരും നമ്മുടെ ചുറ്റുമുണ്ട്, #സമ്പത്തും_സൗഭാഗ്യങ്ങളും_ഒന്നുമല്ല #രോഗമില്ലാത്ത_അവസ്ഥയാണ്… #ജീവിതത്തിലേറ്റവും_വലിയ_സമ്പാദ്യം.