തൃശൂർ: കെഎസ്ഇബി ജീവനക്കാരൻ കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബി ഓഫീസിലെ കരാർ ജിവനക്കാരനായ മാരിയാണ് സഹപ്രവർത്തകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ മുത്തുവിനെ കസ്റ്റഡിയിൽ എടുത്തു. ഇരുവരും ഒപ്പമിരുന്ന് മദ്യപിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ലഭ്യമാകുന്ന സൂചന.
പ്രതിയും കൊല്ലപ്പെട്ട ആളും സുഹൃത്തുക്കൾ ആയിരുന്നു. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിയ്യൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ക്വാർട്ടേഴ്‌സ് പരിസരത്ത് വെച്ചാണ് ഇരുവരും മദ്യപിച്ചത്. ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെടുകയും ഇത് പിന്നാലെ സംഘർഷത്തിലേക്ക് വഴിവെക്കുകയുമായിരുന്നു. ഇതിനിടെ മുത്തു കത്തിയെടുത്ത് മാരിയെ കൊലപ്പെടുത്തുകയായിരുന്നു. കെഎസ്ഇബി ഓഫീസിനോട് ചേർന്നാണ് ക്വാർട്ടേഴ്‌സുകൾ ഉള്ളത്.