ഷാർജ സുൽത്താന് മുഖ്യമന്ത്രി കൈക്കൂലി കൊടുത്തു എന്നത് വിശ്വസിക്കാൻ എങ്ങനെ സാധിക്കുന്നു? – കെ.ടി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന് കെ.ടി ജലീൽ എംഎൽഎ. പിണറായി വിജയനെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു. അദ്ദേഹത്തെ അമ്പെയ്ത് വീഴ്ത്താനുള്ള ആവനാഴിയിലെ അവസാന അസ്ത്രവും അവർ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും കെടി ജലീൽ നിയമസഭയിൽ പറഞ്ഞു.

ഭക്ഷ്യക്കിറ്റുകൾ റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റ് വിതരണം ചെയ്തപ്പോൾ അത് സ്വർണ്ണക്കിറ്റാണ് എന്ന് ബിജെപി നേതാവ് സുരേന്ദ്രനാണ് ആദ്യം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ സാധിക്കാത്തത് കൊണ്ട് കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം നിർമ്മിക്കാൻ യുഡിഎഫും – ബിജെപിയും രംഗത്ത് വരികയായിരുന്നു. ഈത്തപ്പഴത്തിന്റെ കുരുവിലാണ് സ്വർണം കടത്തിയത് എന്ന് പറഞ്ഞു കൊണ്ട് മറ്റൊരു കഥയുമായിട്ടാണ് യുഡിഎഫ് ബിജെപി സഖ്യം സംയുക്തമായി വന്നത്. എന്നാൽ അതും ആവിയായിപ്പോയി. പിന്നീട് വന്നത് ഖുറാന്റെ മറവിൽ സ്വർണം കടത്തി എന്ന ആക്ഷേപവുമായിട്ടാണ്. കെട്ടുകഥകൾ ഓരോന്ന് ഓരോന്നായി കൊണ്ടു വന്നു. എന്നാൽ എന്തായി ആ ആരോപണങ്ങളുടെ നിജസ്ഥിതി?

ഖുർആൻ കൊണ്ടു പോയ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടു പോയി എന്നായിരുന്നു പിന്നീടുള്ള ആക്ഷേപം. ഖുർആൻ കൊണ്ടു വന്ന വാഹനത്തിലെ ജിപിഎസിനെക്കുറിച്ച് എന്തെങ്കിലും യുഡിഎഫ് പറഞ്ഞോ? അതും ജലരേഖയായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അതിന്റെ ഗതി എന്തായി എന്ന് സമരാഭാസങ്ങൾക്ക് നേതൃത്വം നൽകിയ യുഡിഎഫ് ആലോചിക്കുന്നത് നല്ലതാണ്.