യുവതി മരിച്ചു, വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നെന്ന് ആരോപണം

കോഴഞ്ചേരി: യുവതി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വന്‍ വിവാദം. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനു ജി കുമാറിന്റെ ഭാര്യ ദിവ്യ ആര്‍ നായര്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. ഇന്നലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് ഉണ്ടായ ബുദ്ധിമുട്ടുകളാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഈ മാസം രണ്ടാം തീയതിയാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാഞ്ഞതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വെച്ച് മസ്തിഷകാഘാതമുണ്ടായി.

മസ്തിഷ്‌കാഘാതം സംഭവിച്ചതോടെ യുവതിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വട്ടം ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലുകളിലെ തടസ്സം മാറ്റി. എന്നാല്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഒരു ശതമാനം മാത്രമാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തുടര്‍ന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ദിവ്യ ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ തന്നെ വീട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ദിവ്യയുടെ സംസ്‌കാരം പിന്നീട്. ദക്ഷിണ ജി.നായര്‍ ഏക മകളാണ്. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എല്‍.ഷീജ പറഞ്ഞു.