നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുവാൻ മേക്ക് ഇൻ കേരള; 1000 കോടി രൂപ അനുവദിക്കും

തിരുവനന്തപുരം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വർഷം 100 കോടി രൂപ മേക്ക് ഇൻ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.

മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സെന്റർ ഫോർ ഡെവല്പ്‌മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് പ്രകാരം 2021-22ൽ കേരളത്തിൽ 128000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു.

70 ശതമാനം മറ്റ് സംസ്ഥാനങ്ങളിലേക്കായിരുന്നു. കേരളത്തിന്റെ വ്യാപര കമ്മി വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ പറ്റുന്ന സാധ്യതയുള്ളവയെ കണ്ടെത്താനാണ് പഠനം നടത്തിയത്. ഇവ കണ്ടെത്തി കേരളത്തിൽ ഉത്പാദിപ്പിക്കാനുള്ള പിന്തുണ നൽകും. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വ്യവസായ വകുപ്പും അനുബന്ധ വകുപ്പും ചേർന്ന് പദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.