കേരളത്തിലെ പദ്ധതികളിലെല്ലാം സർവത്ര അഴിമതി, ഭരിക്കുന്നവരുടെ ലക്ഷ്യം സ്വന്തം ലാഭം മാത്രം, നിർമ്മല സീതാരാമൻ

തിരുവനന്തപുരം ∙ കേരളത്തിലെ പദ്ധതികളിലെല്ലാം സർവത്ര അഴിമതിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്വന്തം ലാഭം മാത്രമാണ് കേരളം ഭരിക്കുന്നവരുടെ ലക്ഷ്യം. ഏതു പദ്ധതിയിലും എന്തു കിട്ടും എന്ന ചിന്ത മാത്രമാണെന്നും നാടു നന്നാകണമെന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എൻഡിഎ തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി .

കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണ്. ജനതയെ കടക്കെണിയിലാക്കിയത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണ്.
സ്വർണക്കടത്ത് പിടികൂടിയപ്പോഴാണ് പാവങ്ങൾക്കു വീടു വയ്ക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലും പണം തട്ടിയത് തെളിയുന്നതെന്നും നിർമല ആരോപിച്ചു.

കേരളത്തിൽ വ്യവസായികളെ ഭീഷണിപ്പെടുത്തുന്നു. .കേരളത്തിലേക്കു നിക്ഷേപം വരുന്നില്ല. 3500 കോടി നിക്ഷേപിക്കാൻ വന്ന കിറ്റെക്സ് കമ്പനി തെലങ്കാനയിലേക്ക് ഓടിപ്പോയി. ഇവിടത്തെ യുവതലമുറയ്ക്കായി സംരംഭങ്ങളോ വ്യവസായമോ കൊണ്ടുവരാൻ‍ സർക്കാരിനാകുന്നില്ല. കേരളത്തിനു കേന്ദ്രം കൊടുക്കാനുള്ളത് കൊടുക്കുന്നില്ല എന്നു പറയുന്നതു പെരുംനുണയാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം 2024 മാർച്ച് വരെ 1.58 ലക്ഷം കോടി രൂപയാണു നൽകിയത്. ഫിനാൻസ് കമ്മിഷന്റെ ശുപാർശ ഇല്ലാതെ പലിശരഹിത വായ്പ ഇനത്തിൽ 2021ൽ 2224 കോടി നൽകി.

കേരള മോഡൽ എന്നത് ഒരുകാലത്ത് ശരിയായിരുന്നു. കേരളം ബജറ്റിനു പുറത്ത് വലിയതോതിൽ പണം കടമെടുക്കുന്നു. എന്നാൽ തിരിച്ചടയ്ക്കുന്നത് ട്രഷറിയിലെ പണം ഉപയോഗിച്ചാണ്. സംസ്ഥാനത്തിനു തിരിച്ചടവിന് പണമില്ല’’– നിർമല സീതാരാമൻ പറഞ്ഞു.