തീവ്രവാദ പ്രവർത്തനവുമായി ബന്ധം, ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശ്രീനഗറിലെ ഒമ്പതിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 2022ൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസും സി.ആർ.പി.എഫും സംയുക്തമായി റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.

ശ്രീനഗറിൽ തീവ്രവാദികളുമായി ബന്ധപ്പെട്ട് ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. കശ്മീരിലെ കൊക്കർനാഗ് ഏറ്റുമുട്ടലിൽ രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് തിരച്ചിൽ നടക്കുന്നത്. ഈ കേസിലെ പ്രതികൾ ലഷ്‌കർ ഇ ത്വയ്ബയുടെ വിഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കി.

തീവ്രവാദ സംഘടനകളിൽ ചേരാൻ കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് ഉൾപ്പെടെ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെതിരെ നിരവധി തെളിവുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ട്വിറ്റർ, ടെലഗ്രാം, യൂട്യൂബ് ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് ഭീകരർ ലക്ഷ്യം നടപ്പാക്കാൻ ശ്രമിച്ചത്. അനന്തനാഗ് മേഖലയിലും ഭീകരർ തങ്ങളുടെ ശൃംഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.