ഒന്നരമാസം പ്രായമായ കുഞ്ഞിനെ പറമ്പിലെ ചെളിയിൽ മുക്കിക്കൊന്നു , അമ്മ കസ്റ്റഡിയിൽ

കാസർകോട് ∙ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വൈകിട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ തിരക്കിയപ്പോൾ കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നുവെന്ന് പറയുകയായിരുന്നു. പിന്നാലെ കുട്ടിയെ പുറത്തെടുത്ത് മംഗൽപാടി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുമംഗലി–സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.

മഞ്ചേശ്വരം സിഐ ടി.പി.രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം : ക്ഷേത്രമുറ്റത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പ്രിയരഞ്ജനെ തെളിവെടുപ്പിനെത്തിച്ചു. സംഭവം നടന്ന പുളിങ്കോട് ക്ഷേത്രത്തിനു സമീപം എത്തിച്ചാണ് തെളിവെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.

പ്രിയരഞ്ജനെ കൊലപാതകം നടന്ന പുളിങ്കോട് ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് എത്തിച്ചത്. കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷമായിരുന്നു തെളിവെടുപ്പ്. പ്രിയരഞ്ജൻ വാഹനം നിർത്തിയിരുന്ന സ്ഥലം, ആദി ശേഖർ സൈക്കിളിൽ നിന്ന സ്ഥലം എന്നിവ പ്രതി പൊലീസിന് ചൂണ്ടിക്കാട്ടി.

നാട്ടുകാരുടെ രോക്ഷപ്രകടനം ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാൽ പോലീസ് സാഹചര്യം വിലയിരുത്തിയ ശേഷമായിരുന്നു തെളിവെടുപ്പിന് എത്തിച്ചത്. അഞ്ചുമിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രിയരഞ്ജനുമായി മടങ്ങി. രാവിലെ മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.