ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ? ആരോപണങ്ങൾ തള്ളി പി ശ്രീരാമകൃഷ്ണന്‍

സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി മുൻ സ്‌പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന പറയുന്നത് ശുദ്ധഅസംബന്ധമാണ്. ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍, ശൂന്യതയില്‍ നിന്ന് ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

അന്വേഷണ ഏജൻസികൾ ഈ വിവരങ്ങളൊക്കെ നേരത്തെ വിശദമായി അന്വേഷിച്ചതാണ്. ഇതൊന്നും പുതിയ കാര്യങ്ങൾ അല്ലെന്നും പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. സ്വപ്‌ന പറഞ്ഞതുപോലെ ഒരു കോളജ് ഉള്ളതായി അറിയില്ല. ഷാര്‍ജയില്‍ ഒരു കോളജും തുടങ്ങിയിട്ടില്ല, ഇതിന് ഒരു സ്ഥലവും തന്റെ പക്കലില്ല. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാന്‍ മാത്രം താൻ വളര്‍ന്നിട്ടില്ലെന്നും യുഎഇ കോണ്‍സുല്‍ ജനറലിന്റെ നമ്പര്‍ തൻ്റെ കൈയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാർജ ഷെയ്ഖ് ആയിട്ടോ കോൺസുലേറ്റ് ജനറൽ ആയിട്ടോ തനിക്ക് വ്യക്തിപരമായ ബന്ധമില്ല. അവരെ ആരെയും ഒറ്റയ്ക്ക് കണ്ടിട്ടില്ല. ആരോപണങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഷാർജയിൽ ഒരു വിദ്യാഭ്യാസ തുടങ്ങുന്നതിനായി ഷാര്‍ജാ ഭരണാധികാരിയുമായി ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ ആരോപിച്ചിരിക്കുന്നത്. കൂടിക്കാഴ്ചക്കിടെ ഒരു ബാഗ് നിറയെ പണം ശ്രീമകൃഷ്ണൻ നൽകിയെന്നും സ്വപ്ന ആരോപിക്കുന്നു.