തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും. ഞായറാഴ്ച വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഇന്ന് രാത്രി 8.30ന് ഏകാദശി പൊന്നും ശ്രീബലിക്കൊപ്പം വലിയകാണിക്ക നടക്കും.ഭക്തർക്ക് കാണിക്ക അർപ്പിക്കാം. ഉത്സവശീവേലിക്ക് ശേഷമാണ് വേട്ടയ്‌ക്ക് എഴുന്നള്ളത്ത് ആരംഭിക്കുന്നത്.
വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ട പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുന്നത്. കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തുക. ഇതിന് ശേഷം വടക്കേ നടവഴി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങൾ എഴുന്നള്ളിക്കും. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും വച്ച് മുളയിടൽ പൂജ നടത്തും.
21-ന് നടക്കുന്ന ആറാട്ടോട് കൂടിയാണ് ഈ വർഷത്തെ പൈങ്കുനി ഉത്സവം സമാപിക്കുന്നത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും എഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രക്ക് തുടക്കമാവും.
ആറാട്ട് ഘോഷയാത്രയിൽ പങ്കുചേരാനായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.ആറാട്ടിന്റെ ഭാഗമായി വൈകിട്ട് 4 മുതൽ 9 വരെ വിമാനത്താവളം അടച്ചിടും.