പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെയും വിജിലന്‍സ് അന്വേഷണം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. കരാറുകാരന് മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ആവശ്യം ഉന്നയിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. കരാറുകാർക്ക് മുൻ‌കൂർ പണം നൽകാൻ ഉത്തരവിട്ട മന്ത്രിക്കും അഴിമതി നിരോധന നിയമപ്രകാരം ഉത്തരവാദിത്തം ഉണ്ട്. മന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനുള്ള അപേക്ഷ സർക്കാരിന്‍റെ പരിഗണനയിൽ ആണ്.

ടി ഒ സൂരജിന്‍റെ ജാമ്യാപേക്ഷയെ എതിർത്തു നൽകിയ സത്യവാങ്മൂലത്തിൽ ആണ് വിജിലൻസിന്‍റെ വിശദീകരണം. കഴിഞ്ഞ തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും എന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. സൂരജിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കരാറുകാരന് മുൻകൂർ തുകയായി 8 കോടി അനുവദിച്ചത് ചട്ടവിരുദ്ധമായാണ്. അതിൽ ഏതൊക്കെ ഇടപാട് മുൻമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന കാര്യം പരിശോധിക്കുന്നതിനാണ് ഇത്തരത്തിൽ ഒരന്വേഷണം എന്നും വിജിലൻസ് വ്യക്തമാക്കുന്നു.

ആഗസ്ത് 30നാണ് പ്രതികൾ അറസ്റ്റിലായത്. അന്വേഷണ സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കിറ്റ് കോ മുൻ ജീവനക്കാരി ഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.