കേരളത്തെ അവഗണിക്കുന്നു, പ്രധാനമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും പലവട്ടം ശ്രമിച്ചിട്ടും പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം നല്‍കാത്ത നിലപാട് ചരിത്രത്തില്‍ ആദ്യാമായാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ പല മേഖലകളുടെയും തകര്‍ച്ചയ്ക്ക് വഴിവെക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കേണ്ടത്. സംസ്ഥാനങ്ങള്‍ ചേരുന്നതാണ് രാജ്യത്തിന്റെ ശക്തി. സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന നിലപാടുകള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ പ്രത്യേകത മനസിലാക്കുന്ന ഇടപെടലുകള്‍ നടത്തുന്നില്ല.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്നതിനാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡമനുസരിച്ച് റേഷന്‍ അരി കാര്യക്ഷമമായി ആവശ്യക്കാരില്‍ എത്തിക്കാനാകാത്ത സാഹചര്യമാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനും നിവേദനം നല്‍കുന്നതിനുമായാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്. എന്നാല്‍ മന്ത്രിയെ കാണാനാണു നിര്‍ദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്രമായി ഇക്കാര്യത്തില്‍ ഒന്നും തീരുമാനിക്കാനാവില്ലെന്നു മന്ത്രി അറിയിച്ചിരുന്നു. നയപരമായ തീരുമാനമാണു വേണ്ടത്. അതിനായാണു പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി അതിനു സമ്മതം തരാത്ത സ്ഥിതിയാണുണ്ടായതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.