എം.ബി.ബി.എസ് ക്ലാസിൽ യോഗ്യതയില്ലാത്ത വിദ്യാർഥിനി; വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി

കോഴിക്കോട് : എം.ബി.ബി.എസ് ക്ലാസിൽ യോഗ്യതയില്ലാതെ വിദ്യാര്‍ഥിനി ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടിെയന്ന് കോഴിക്കോട് മെഡിക്കൽ കോളജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും വൈസ് പ്രിൻസിപ്പൽ പ്രതികരിച്ചു. അഞ്ച് ദിവസമാണ് യോഗ്യതയില്ലാത്ത വിദ്യാർഥിനി ക്ലാസിൽ ഇരുന്നത്. വിദ്യാർഥികളുടെ പ്രവേശന റജിസ്റ്ററും ഹാജർ പട്ടികയും ഒത്തുനോക്കിയപ്പോഴാണ് ഒരു കുട്ടി അധികമുള്ള വിവരം അറിഞ്ഞു.

ആദ്യ അലോട്ട്മെൻ്റിൽ മൂന്ന് ദിവസം വിദ്യാർത്ഥികളുടെ രേഖകളെല്ലാം പരിശോധിച്ചാണ് പ്രവേശനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സെക്ഷൻ ക്ലർക്കുമാരും കോളേജ് അധികൃതരും ചേർന്ന് രേഖകൾ എല്ലാം പരിശോധിച്ചിരുന്നു. പിന്നീട് നടന്ന സെക്കന്റ് അലോട്ട്മെന്റിൽ 49 കുട്ടികളാണ് പ്രവേശനം നേടിയത്. ഇനി നാല് പേർ കൂടി പ്രവേശനം നേടാനുണ്ട്. തിങ്കാളാഴ്ച ദിവസം ആയതിനാലും ക്ലാസുകൾ തുടങ്ങാൻ സമയമായതിനാലും എത്തിയ എല്ലാ കുട്ടികളെയും ക്ലാസിൽ കയറ്റുകയും ഹാജർ പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്നു.

എല്ലാ കുട്ടികളുടെയും അഡ്മിറ്റ് കാർഡ് പരിശോധിക്കാൻ സമയംകിട്ടിയില്ല. പല കുട്ടികളും വീട്ടിൽനിന്ന് നേരിട്ട് വന്നതിനാൽ അഡ്മിറ്റ് കാർഡ് എടുക്കാൻ വിട്ടുപോയെന്നും പറഞ്ഞിരുന്നു. ഹാജർ പട്ടിക പരിശോധിച്ചപ്പോളാണ് 245 പകരം 246 കുട്ടികളുടെ പേരുകൾ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ പൊലീസിൽ വിവരം അറിയിച്ചെന്നും അതിന് ശേഷം കുട്ടിയെ കോളേജിൽ കണ്ടിട്ടില്ലെന്നും കോളേജ് അധികൃതർ പറഞ്ഞു.