കാസര്‍കോട് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിനെയും സുഹൃത്തിനെയും ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി.അബ്ദുള്‍ ലത്തീഫിനെ(41)യാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടികളുടെ മാതാവിന്റെ പേരിലും പോലീസ് കേസെടുത്തു.
മാതാവ് ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് അബ്ദുള്‍ ലത്തീഫിനെ വീട്ടില്‍ താമസിപ്പിച്ചത്. ഇയാള്‍ക്ക് ഏതു സമയത്തും വീട്ടില്‍ വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ബന്ധുവാണെന്ന് പറഞ്ഞതിനാല്‍ അയല്‍ക്കാരും സംശയിച്ചില്ല.പെൺകുട്ടികളിൽ ഇളയ ആൾ സ്‌കൂളില്‍ കുഴഞ്ഞ് വീണപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലൂടെയാണ് പീഡനവിവരം പുറത്തായത്.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് ബദിയടുക്ക എസ്.ഐ. കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് വ്യക്തമായത്. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്.