പോലീസിനു നേരെ കത്തിവീശി നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടയെ പോലീസ് പിടികൂടി

തൃശൂര്‍. നടുറോഡില്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഗുണ്ട പോലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശുകയും ചെയ്തു. തുടര്‍ന്ന് അന്തിക്കാട് പോലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

സിയാദ് കള്ള് ഷാപ്പിന് മുമ്പിലാണ് അക്രമം കാട്ടിയത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. ഇയാള്‍ നടു റോഡില്‍ അക്രമം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ഇയാള്‍ പോലീസ് സംഘത്തോടും ഭീഷണിമുഴക്കി. പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ നിന്ന പ്രതി പോലീസിനെ അസഭ്യം പറഞ്ഞു.

32 കേസുകളിലെ പ്രതിയാണെന്നും വീട്ടില്‍ പെണ്ണും കുട്ടികളും ഇല്ലെ എന്ന് ചോദിച്ചുമാണ് പോലീസിനെ പ്രതി അസഭ്യം പറഞ്ഞത്. തുടര്‍ന്ന് പ്രതിയെ പോലീസ് പിടിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ കത്തിവീശുകയായിരുന്നു. ഇയാള്‍ക്കെതിരെ പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ മാത്രം 32 കേസുകളുണ്ട്. വധ ശ്രമക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ ഇയാളെ കാപ്പ ചുമത്തി പോലീസ് നാട് കടത്തിയിരുന്നു.