പൊലീസ് ബലപ്രയോഗം അതിരുവിട്ടു, തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ച് തിരുവമ്പാടി ദേവസ്വം, ചരിത്രത്തിൽ ആദ്യം

തൃശ്ശൂര്‍ : പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ പോലീസ് ആളുകളെ തടഞ്ഞതോടെ തര്‍ക്കമുണ്ടായി. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു.

ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി.ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിക്കുന്നത്.

സംഭവത്തില്‍ കളക്ടറും തിരുവമ്പാടി സംഘാടകരും തമ്മില്‍ രാത്രി വൈകിയും ചര്‍ച്ച പുരോഗമിക്കുന്നു. അതിനിടെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.