തിരൂര്‍: അധികാരികളുടെ കണ്ണിൽ പൊടിയിടാൻ വെറൈറ്റി മോഡൽ ഇന്‍ഷുറന്‍സുമായി നിരത്തിലിറങ്ങിയ
സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി. വണ്ടിച്ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പോളിസി കൈക്കലാക്കും ചെക്ക് മടങ്ങി പണം കിട്ടാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനി പോളിസി റദ്ദുചെയ്യും. എന്നാല്‍ ഈ പോളിസി പേപ്പര്‍ ഉപയോഗിച്ചാണ് പിന്നീട് സ്വകാര്യ ബസ് സര്‍വീസ് നടത്തുക. വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
എന്‍ഫോഴ്‌സ്മെന്റ് വിഭാഗം തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ബസ് പിടികൂടിയത്.
പരിശോധനയില്‍ ഇന്‍ഷുറന്‍സ് പോളിസി പേപ്പറില്‍ എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖിന് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. കൂടുതല്‍ പരിശോധനയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ഒരു പോളിസി നിലവിലില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെ സര്‍വീസ് നടത്തിയിരുന്ന ബസ് ചൊവ്വാഴ്ച വൈകുന്നേരം മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി. ശേഷം തിരൂര്‍ പോലീസിന് ബസ് കൈമാറി.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത്തരം തട്ടിപ്പ് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പരിവാഹന്‍ സൈറ്റില്‍ നോക്കിയാല്‍ ഇന്‍ഷുറന്‍സ് ഇല്ല എന്നു കാണിക്കുമെങ്കിലും പോളിസി പേപ്പര്‍ ഹാജരാക്കുന്നതോടെ വിട്ടയക്കാറാണ് പതിവ്. എന്നാൽ ഈ സംഭവത്തോടെ ബസ് ഉടമകൾ ഇന്‍ഷുറന്‍സ് എടുക്കാതിരിക്കാൻ നടത്തുന്ന തട്ടിപ്പുകളുടെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്.