മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം,മാര്‍ച്ചിനെതിരെ പൊലീസ് നടപടി

തിരുവനന്തപുരം: മന്ത്രി.കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ഇവര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീട്ടിലേക്കും കമ്മീഷണര്‍ ഓഫീസുകളിലേക്കും കളക്ട്രേറ്റിലുമൊക്കെയാണ് മാര്‍ച്ച്.

യൂത്ത് കോണ്‍ഗ്രസ്,കോണ്‍ഗ്രസ്,യൂത്ത് ലീഗ്,യുവമോര്‍ച്ച,ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ആലപ്പുഴയിലും കൊല്ലത്തും മാര്‍ച്ച് തടഞ്ഞപ്പോള്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീൽ ഇപ്പോഴും മൗനത്തിലാണ്. എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല.