കൊച്ചി. പോലീസ് ഡോക്ടര്‍ക്കും മജിസ്‌ട്രേറ്റിനും മുന്നില്‍ എത്തിക്കുന്നവരുടെ കാര്യത്തിൽ ക്രിമിനല്‍ നീതി നിര്‍വഹണത്തിന്റെ ഭാഗമായി പ്രോട്ടോക്കോള്‍ വൈകരുതെന്ന് ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണം. സര്‍ക്കാര്‍ രണ്ട് ആഴ്ച കൂടെ സമയം ചോദിച്ചെങ്കിലും ഇനിയും വൈകരുതെന്ന് കോടതി നിര്‍ദേശിച്ചു. കൊട്ടാരക്കര സംഭവത്തിന് ശേഷം സമാന സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചതും.
പ്രതി മജിസ്‌ട്രേറ്റിന് മുന്നില്‍ പോലും ആയുധവുമായി എത്തിയതും കോടതി ചൂണ്ടിക്കാട്ടി. പ്രോട്ടോക്കോള്‍ അന്തിമമാക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും സംഘടനകളുടെയും അഭിപ്രായം ആരായുന്നത് ഉചിതമാണെന്ന് കോടതി വ്യക്തമാക്കി. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇത്. അതേസമയം വന്ദനയുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.