ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാവിന്റെ ഭീഷണി, SSLC ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പിതാവ് പറയുന്നതിങ്ങനെ

തിരുവനന്തപുരം : SSLC ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി പിതാവ് രാജീവൻ. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരൻ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറയുന്നു.

കഴിഞ്ഞ ദിവസം SSLC ഫലം വന്നപ്പോൾ രാഖിശ്രീക്ക് എല്ലാ വിഷയത്തിനും എപ്ലസ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞെട്ടലിലായിരുന്നു ഏവരും. ഇപ്പോൾ പിതാവ് തന്നെ മകളുടെ മരണത്തിന് പിന്നിൽ ആരാണെന്ന് തുറന്നു പറഞ്ഞു. ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്കൊരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഉൾപ്പെടെയുള്ള തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു.

യുവാവ് പെൺകുട്ടിക്ക് ഭീഷണിക്കത്തുകളും നൽകി. മെയ് 16ന് ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാഖിശ്രീ (15)യെ വീട്ടിലെ ടോയ്‌ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു.