വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാന്‍

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനെ തുടർന്നാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ടകേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാന്‍ മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.

കഴിഞ്ഞവര്‍ഷം ജുലായ് ആറിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലായിരുന്നു സജി ചെറിയാന്‍റെ രാജി. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവര്‍ണറുടെ പ്രതികരണം